( Photo Courtesy : X )
ടെക്സസ് : ടെക്സസിൽ ഞായറാഴ്ച ഉണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 78 ആയി. മരിച്ചവരിൽ 28 കുട്ടികളും ഉൾപ്പെടുന്നു. കനത്ത മഴയിൽ കരകവിഞ്ഞൊഴുകിയ നദികൾ വൻ നാശനഷ്ടങ്ങൾക്കാണ് വഴിവെച്ചത്. ക്യാമ്പ് മിസ്റ്റിക് ഉൾപ്പെടെ നിരവധി യുവജന ക്യാമ്പുകൾ സ്ഥിതി ചെയ്യുന്ന കെർ കൗണ്ടിയിൽ മാത്രം, രക്ഷാപ്രവർത്തകർ കുട്ടികളടക്കം 68 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായി ഷെരീഫ് ലാറി ലീത പറഞ്ഞു.
“എല്ലാവരെയും കണ്ടെത്തുന്നതുവരെ ഞങ്ങൾ തിരച്ചിൽ തുടരും,” അദ്ദേഹം വാഗ്ദാനം ചെയ്തു. ട്രാവിസ്, ബർനെറ്റ്, കെൻഡൽ, ടോം ഗ്രീൻ, വില്യംസൺ കൗണ്ടികളിൽ 10 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു.
40-ലധികം പേരെ ഇപ്പോഴും കാണാതായിട്ടുണ്ടെന്നും എണ്ണം വർദ്ധിച്ചേക്കാമെന്നും ടെക്സസ് അധികൃതർ പറയുന്നു. വെള്ളിയാഴ്ചത്തെ വെള്ളപ്പൊക്കത്തിൽ സാരമായി തകർന്ന പെൺകുട്ടികൾ മാത്രമുള്ള വേനൽക്കാല ക്യാമ്പായ ക്യാമ്പ് മിസ്റ്റിലെ കുട്ടികളും ജീവനക്കാരുമാണ് ഇവരിൽ പലരും. രക്ഷാപ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനായി യുഎസ് കോസ്റ്റ് ഗാർഡ് കൂടുതൽ വ്യോമസേനയെ വിന്യസിച്ചിട്ടുണ്ട്.
വെള്ളപ്പൊക്ക മേഖലയിൽ തിരച്ചിൽ നടത്തുന്നതിനും ഉയർന്ന വെള്ളക്കെട്ടിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ സഹായിക്കുന്നതിനുമായി വെള്ളിയാഴ്ച മുതൽ രക്ഷാപ്രവർത്തകർ ഹെലികോപ്റ്ററുകൾ, ബോട്ടുകൾ, ഡ്രോണുകൾ, വലിയ യന്ത്രങ്ങൾ എന്നിവ ഉപയോഗിച്ച് വിശ്രമമില്ലാതെ പ്രവർത്തിച്ചുവരികയാണ്. ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി പ്രകാരം ഇതുവരെ 850-ലധികം പേരെ രക്ഷപ്പെടുത്തി.

ഞായറാഴ്ച കുടുംബങ്ങൾക്ക് ക്യാമ്പ് മിസ്റ്റിലേക്ക് മടങ്ങിവന്ന് നാശനഷ്ടങ്ങൾ കാണാനും വസ്തുക്കൾ തിരയാനും അനുവാദം നൽകി. തകർന്ന ക്യാബിനുകളിലേക്ക് കയറിയ പലരും തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടയാളങ്ങൾ നദീതീരങ്ങളിൽ തിരയുന്ന കാഴ്ച ഹൃദയഭേദകമായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ സെൻട്രൽ ടെക്സസിൽ പെയ്തിറങ്ങിയ പേമാരിയാണ് മാരകമായ വെള്ളപ്പൊക്കത്തിന് ഇടയാക്കിയത്. മഴ പെയ്ത് 45 മിനിറ്റിനുള്ളിൽ തന്നെ ഗ്വാഡലൂപ്പ് നദിയിൽ 26 അടി ഉയരത്തിൽ ജലനിരപ്പ് ഉയർന്നു. നിമിഷ നേരം കൊണ്ട് വീടുകളിലേക്കും ക്യാമ്പ് സൈറ്റുകളിലേക്കും വെള്ളം ഇരച്ചുകയറി. വാഹനങ്ങളും കെട്ടിടങ്ങളും ഒഴുക്കിൽപ്പെട്ടു. ഈ വിധമൊരു മുന്നറിയിപ്പുകൾ ദേശീയ കാലാവസ്ഥാ സേവനം കഴിഞ്ഞ ദിവസം നൽകിയിരുന്നു എന്നതും ശ്രദ്ധേയമാണ്. എന്നിട്ടും, സ്ഥിരം വെള്ളപ്പൊക്ക സാദ്ധ്യകൾക്ക് പേരുകേട്ട പ്രദേശങ്ങളിൽ വേണ്ടത്ര തയ്യാറെടുപ്പുകൾ നടത്തിയില്ല എന്നത് വലിയ ആരോപണമായി നിലനിൽക്കുന്നു. ചൊവ്വാഴ്ച വരെ കൂടുതൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട് മുന്നറിയിപ്പ് നൽകി. താമസക്കാർ ജാഗ്രത പാലിക്കണമെന്നും അടിയന്തര നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
ഗുരുതരമായ സ്ഥിതിവിശേഷം നിലനിൽക്കുന്ന പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഈ ആഴ്ച അവസാനം മാത്രമെ താൻ ടെക്സസ് സന്ദർശിക്കൂ എന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച ദുരിതബാധിത പ്രദേശം സന്ദർശിക്കുന്നതിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ പറഞ്ഞത്.
