കൊച്ചി : മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ലെന്ന നിർണ്ണായക നിരീക്ഷണവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. ഹൈക്കോടതി സിംഗിൾ ബെഞ്ച് നിലപാട് തിരുത്തി കൊണ്ടാണ് ഡിവിഷൻ ബെഞ്ചിൻ്റെ വിധി. മുമ്പ്, ഹൈക്കോടതി സിംഗിൾ ബെഞ്ച് മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന നിലപാട് സ്വീകരിക്കുകയും വഖഫ് നിയമപ്രകാരമുള്ള നടപടികളെ പാടുള്ളൂ എന്നും വിധിച്ചിരുന്നു. ഈ നിലപാടാണ് ഡിവിഷൻ ബെഞ്ച് തിരുത്തിയത്.
1950 – ലെ ആധാരപ്രകാരം ഈ ഭൂമി ഫറൂഖ് കോളേജിനുള്ള ദാനമായിരുന്നു. എന്നാൽ, ഈ ഭൂമി തിരിച്ചെടുക്കാനുള്ള വ്യവസ്ഥ ദാനത്തിൽ ഉൾപ്പെടുത്തിയിരുന്നതിനാൽ, അത് വഖഫ് സ്വത്തല്ലാതായി മാറിയെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സംസ്ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഈ നിർണ്ണായക നിരീക്ഷണം. മുനമ്പം ഭൂമി പരിശോധിക്കുന്നതിനായി സർക്കാർ നിയോഗിച്ച ജസ്റ്റിസ് സി എൻ. രാമചന്ദ്രൻ നായരെ സിംഗിൾ ബെഞ്ച് ഒഴിവാക്കിയിരുന്നു. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകിയതിനെത്തുടർന്നാണ് ഡിവിഷൻ ബെഞ്ചിൻ്റെ വിധി.
ഭൂമി പരിശോധിക്കാൻ കമ്മീഷനെ വെക്കാനും നടപടികളുമായി മുന്നോട്ട് പോകാനും സർക്കാരിന് അവകാശമുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതോടൊപ്പമാണ് മുനമ്പം ഭൂമി വഖഫ് അല്ലെന്ന സുപ്രധാന നിരീക്ഷണവും കോടതി നടത്തിയത്.