ന്യൂഡൽഹി : രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമയമായെന്ന പരാമർശവുമായി സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെതാണ് ഈ സുപ്രധാന പരാമർശം. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നത് സംബന്ധിച്ച് പാർലമെന്റ് പരിഗണിക്കട്ടേയെന്നും കോടതി അഭിപ്രായപ്പെട്ടു. 1937-ലെ ശരിഅത്ത് നിയമത്തിലെ വ്യവസ്ഥകളെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പരാമർശം വന്നത്.
മുസ്ലിം സ്ത്രീകൾക്ക് വിവേചനം സൃഷ്ടിക്കുന്ന ശരീഅത്ത് നിയമത്തിന്റെ വ്യവസ്ഥകൾ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയായിരുന്നു സുപ്രീം കോടതിയുടെ പരിഗണനക്കായി വന്നത്. ഈ ഹർജി പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ്മാരായ ജോയ്മാല ബാക്‌സിയ, ആർ. മഹാദേവൻ എന്നിവർ അടങ്ങുന്ന ബെഞ്ച് ഏകീകൃത സിവിൽ നിയമമാണ് ഇത്തരം വിഷയങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭികാമ്യം എന്ന തരത്തിലുള്ള ഒരു പരാമർശം നടത്തിയത്.
ഓരോ മതവുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങളെക്കാളും മെച്ചപ്പെട്ടത് ഒരു ഏകീകൃത സിവിൽ നിയമമാണെന്ന പരാമർശമായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പക്ഷെ, ഹർജിക്കാരൻ മുന്നോട്ടുവെച്ച ശരിഅത്ത് നിയമത്തിലെ വ്യവസ്ഥകൾ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കോടതി തയ്യാറായില്ല. അങ്ങനെ ചെയ്യുകയാണെങ്കിൽ അത് നിയമത്തിൽ ഒരു ശൂന്യത സൃഷ്ടിക്കും എന്നാണ് കോടതി ചൂണ്ടിക്കാണിച്ചത്. വ്യവസ്ഥകൾ റദ്ദാക്കിയാൽ മുസ്ലിം പിന്തുടർച്ച അവകാശത്തെ സംബന്ധിക്കുന്ന മറ്റ് വ്യവസ്ഥകൾ ഒന്നും തന്നെയില്ലാതാകും. ഈ സാഹചര്യത്തിലാണ് അതിലേക്ക് കടക്കുവാൻ കോടതി വിസമ്മതിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ ഒരു ഏകീകൃത സിവിൽ നിയമം നിയമനിർമ്മാണ സഭകൾ പരിഗണിക്കണമെന്ന അഭിപ്രായമാണ് കോടതി മുന്നോട്ട് വെച്ചത്.
എന്നാൽ, ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമയമായി എന്നുള്ളത് ഒരു ഉത്തരവല്ലാത്തതിനാൽ കോടതിയുടെ അഭിപ്രായം നടപ്പാക്കാൻ സർക്കാരിന് ബാദ്ധ്യതയില്ല. അതേസമയം തന്നെ രാജ്യത്ത് ഏകീകൃത സിവിൽ നിയമം കൊണ്ടുവരണമെന്ന് വാദിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ചീഫ് ജസ്റ്റിസിന്റെ അദ്ധ്യക്ഷനായ ബെഞ്ചിൻ്റെ അഭിപ്രായ പ്രകടനത്തോട് എങ്ങനെയാണ് പ്രതികരിയ്ക്കുകയെന്നതും ശ്രദ്ധേയമാണ്.
