കൊച്ചി : തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. ബാബുവിന്റെ തെരഞ്ഞെടുപ്പ് വിജയം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന എം. സ്വരാജ്. ഹർജി അപ്രസക്തമായി എന്ന് സ്വരാജ് സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. തുടർന്ന് ജസ്റ്റിസ് മൻമോഹൻ അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ച് സ്വരാജിൻ്റെ ആവശ്യം അംഗീകരിച്ച് ഹർജി തീർപ്പാക്കി.
തെരഞ്ഞെടുപ്പിൽ മതചിഹ്നങ്ങൾ ഉപയോഗിച്ച് കെ. ബാബു വോട്ട് പിടിച്ചു എന്നതായിരുന്നു എം. സ്വരാജിന്റെ പ്രധാന ആരോപണം. ഇത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നായിരുന്നു വാദം. തെരഞ്ഞെടുപ്പ് സമയത്ത് വീടുകളിൽ വിതരണം ചെയ്ത വോട്ടേഴ്സ് സ്ലിപ്പിൽ സ്ഥാനാർത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ചിത്രം ഉപയോഗിച്ചു എന്നും, കെ. ബാബു തോറ്റാൽ അത് അയ്യപ്പൻ തോൽക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തിൽ പ്രചാരണം നടത്തിയെന്നും സ്വരാജ് ഹർജിയിൽ ആരോപിച്ചിരുന്നു. നേരത്തെ ഈ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് സ്വരാജ് സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കെ. ബാബുവിനോട് 992 വോട്ടുകൾക്കാണ് എം. സ്വരാജ് പരാജയപ്പെട്ടത്.
