[Photo Courtesy : White House/X]
വാഷിങ്ടൺ : അമേരിക്കയിൽ ദിനംപ്രതിയെന്നോണം തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം വർദ്ധിക്കുകയാണെന്ന് റിപ്പോർട്ട്. ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിറ്റിക്സ് മാർച്ച് മാസം പുറത്തുവിട്ട കണക്കുകൾ പ്രകാരം ഫെബ്രുവരിയിൽ യുഎസിൽ 92,000 പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി പറയുന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 4.4 ശതമാനമായി ഉയർന്നതായും റിപ്പോർട്ട് പ്രതിപാദിക്കുന്നു. ഫെബ്രുവരിയിൽ ഏകദേശം 60,000 പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നുള്ള സാമ്പത്തിക വിദഗ്ദരുടെ പ്രവചനങ്ങളെ പാടെ അട്ടിമറിച്ചു കൊണ്ടാണ് ഏതാണ്ട് ഒരു ലക്ഷത്തോളം പേർക്ക് ജോലി നഷ്ടപ്പെട്ടതെന്നത് ശ്രദ്ധേയമാകുന്നു.
ആരോഗ്യ മേഖലയിൽ മാത്രം 28,000 പേർക്കാണ് ജോലി നഷ്ടപ്പെട്ടത്. വിനോദ സഞ്ചാര മേഖലയിൽ 27,000, നിർമ്മാണ മേഖലയിൽ 11,000 എന്നിങ്ങനെയാണ് ജോലി നഷ്ടമായ മറ്റുള്ളവർ. ഇതനുസരിച്ച്, ജനുവരിയിൽ 4.1 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരി ആയപ്പോഴേക്കും 4.4 ശതമാനമായി ഉയർന്നു. അതിശയകരമായ തൊഴിൽ നഷ്ടം രാജ്യത്തെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കാമെന്ന ആശങ്കയും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യ മേഖലയിലെ തൊഴിൽ നഷ്ടമാണ് റിപ്പോർട്ടിലെ വലിയ ഇടിവിന് കാരണമായത്. ഏകദേശം 31,000 തൊഴിലാളികൾ പങ്കെടുത്ത കൈസർ പെർമനന്റ് ഉൾപ്പെടെയുള്ള പ്രധാന സമരങ്ങൾ ഈ മേഖലയെ ബാധിച്ചു. കാലിഫോർണിയയിലെയും ഹവായിയിലെയും കൈസർ പെർമനന്റ് ആശുപത്രികളിലെ 30,000ത്തോളം നഴ്സുമാരും മറ്റ് ജീവനക്കാരും നടത്തിയ നാല് ആഴ്ച നീണ്ടുനിന്ന പണിമുടക്ക് ഈ മേഖലയിൽ 28,000 തൊഴിലവസരങ്ങൾ കുറയാൻ കാരണമായതായി പറയുന്നു.
മാസത്തിന്റെ തുടക്കത്തിൽ അനുഭവപ്പെട്ട കടുത്ത ശൈത്യമാണ് നിർമ്മാണ മേഖല, ഹോസ്പിറ്റാലിറ്റി തുടങ്ങിയ രംഗങ്ങളെ പ്രതികൂലമായി ബാധിക്കാൻ കാരണമായതായി വിലയിരുത്തുന്നത്. 11,000 തൊഴിലുകൾ നിർമ്മാണ മേഖലയിലും മാനുഫാക്ചറിങ് രംഗത്ത് 12,000 തൊഴിലവസരങ്ങളും നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. റെസ്റ്റോറന്റുകൾ, ബാറുകൾ തുടങ്ങിയ സേവന മേഖലകളിലാകട്ടെ, 30,000ത്തോളം പേർക്ക് ജോലി നഷ്ടമായി.
ഇറാനുമായി നിലനിൽക്കുന്ന സംഘർഷങ്ങളും എണ്ണവിലയിൽ ഉണ്ടായ വർദ്ധനവും ട്രംപ് ഭരണകൂടത്തിന്റെ പുതിയ ഇറക്കുമതി തീരുവ നയങ്ങളും വിപണിയിൽ വലിയ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങൾ കാരണം പല കമ്പനികളും പുതിയ നിയമനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. മോശം തൊഴിൽ റിപ്പോർട്ട് പുറത്തുവന്നതോടെ ഓഹരി വിപണിയിൽ വലിയ ഇടിവുണ്ടായിയിട്ടുണ്ട്. കുടിയേറ്റം കുറഞ്ഞ സാഹചര്യത്തിൽ പ്രതിമാസം 30,000 മുതൽ 40,000 വരെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നത് നിലവിലെ സാഹചര്യത്തിൽ തൃപ്തികരമാണെന്നാണ് വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് കെവിൻ ഹാസെറ്റിൻ്റെ വാദം.
