വാഷിങ്ടൺ : അമേരിക്കയിലേക്ക് നിറയെ മയക്കുമരുന്നുമായി എത്തിയ ഒരു അന്തർവാഹിനി കപ്പൽ തകർത്ത് അമേരിക്കൻ സൈന്യം. ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഈ അന്തർവാഹിനി കരയിലേക്ക് വരാൻ താൻ അനുവദിച്ചാൽ കുറഞ്ഞത് 25,000 അമേരിക്കക്കാർ മരിക്കുമായിരുന്നെന്നും ട്രംപ് പറഞ്ഞു. സൈനിക നടപടിയുടെ വീഡിയോ വൈറ്റ് ഹൗസ് പുറത്തിറക്കി.

ആക്രമണത്തിൽ അതിജീവിച്ച രണ്ട് പേരെ തടങ്കലിനും വിചാരണയ്ക്കുമായി അവരുടെ ജന്മനാടുകളായ ഇക്വഡോറിലേക്കും കൊളംബിയയിലേക്കും തിരിച്ചയച്ചുവെന്നും ട്രംപ് അറിയിച്ചു. ഡൊണാൾഡ് ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയും വീഡിയോ പങ്കുവച്ചിട്ടുണ്ട്. വലിയ മയക്കുമരുന്ന് അന്തർവാഹിനി നശിപ്പിക്കാൻ കഴിഞ്ഞത് എനിക്ക് ലഭിച്ച വലിയ ബഹുമതിയാണെന്നും ട്രംപ് പറഞ്ഞു.
ലാറ്റിനമേരിക്കയിൽ നിന്ന് അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള സൈനിക നീക്കത്തിന്റെ ഭാഗമായിരുന്നു ആക്രമണം എന്ന് ട്രംപ് വിശേഷിപ്പിച്ചു. സെപ്റ്റംബർ മുതൽ, കരീബിയനിൽ കുറഞ്ഞത് ആറ് കപ്പലുകളെങ്കിലും യുഎസ് ആക്രമിച്ചു. പ്രസിഡന്റ് ഗുസ്താവോ പെട്രോ കൊളംബിയൻ പ്രതിയെ തിരിച്ചയച്ചതായി സ്ഥിരീകരിച്ചു. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുമെന്നും പെട്രോ എക്‌സിൽ പറഞ്ഞു
മേഖലയിലെ മയക്കുമരുന്ന് കപ്പലുകൾക്കെതിരായ യുഎസ് സൈനിക നടപടിയിൽ മരിച്ചവരുടെ എണ്ണം കുറഞ്ഞത് 29 ആയി. സെപ്റ്റംബർ ആദ്യം മുതൽ നടന്ന മുൻ ആക്രമണങ്ങളിൽ നിന്നുള്ള 27 പേർ കൊല്ലപ്പെട്ടിരുന്നു. സെപ്റ്റംബർ ആദ്യം മുതൽ കരീബിയൻ പ്രദേശത്ത് മയക്കുമരുന്ന് കടത്ത് നടത്തുന്നതായി സംശയിക്കുന്ന സെമി-സബ്‌മേഴ്‌സിബിൾ കപ്പലുകൾക്കെതിരെ യുഎസ് നടത്തുന്ന ആറാമത്തെ ആക്രമണമാണിത്.