ടെഹ്റാൻ : യുഎസ്-ഇസ്രായേൽ സംയുക്തമായി ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിൽ അമ്പത്തിയേഴ് വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടതായി ഇറാൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ഐആർഎൻഎ റിപ്പോർട്ട് ചെയ്തു. തെക്കൻ ഇറാനിലെ ഹോർമോസ്ഗാൻ പ്രവിശ്യയിലെ മിനാബ് നഗരത്തിലെ പെൺകുട്ടികളുടെ സ്‌കൂളിലേക്ക് നടത്തിയ വ്യോമാക്രമണത്തിലാണ് കൂട്ടത്തോടെ വിദ്യാർത്ഥിനികൾക്ക് ജീവഹാനി സംഭവിച്ചത്.
ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഇറാനിലെ സ്കൂളുകളും കോളേജുകളും അടച്ചു. മുൻകരുതൽ എന്ന നിലയിൽ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂളുകളും സർവ്വകലാശാലകളും അടച്ചിടും. അതേസമയം ബാങ്കുകൾ പ്രവർത്തിക്കുന്നത് തുടരും. സർക്കാർ ഓഫീസുകൾ 50 ശതമാനം ജീവനക്കാരുമായി തൽക്കാലം പ്രവർത്തിക്കും.
സയണിസ്റ്റ് ഭരണകൂടവുമായി സഹകരിച്ച് യുഎസ് ഇന്ന് രാവിലെ രാജ്യത്തുടനീളമുള്ള നിരവധി സ്ഥലങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അവകാശപ്പെട്ടു. ഈ പ്രവർത്തനങ്ങൾ ഇറാനിയൻ ജനതയെ സമ്മർദ്ദത്തിലാക്കുമെന്ന് ശത്രുക്കൾ വിശ്വസിക്കുന്നുണ്ടെങ്കിലും അത് സംഭവിക്കില്ലെന്ന് കൗൺസിൽ പറഞ്ഞു.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സായുധ സേന പ്രത്യാക്രമണം ആരംഭിച്ചതായി പ്രസ്താവനയിൽ പറയുന്നു. അവശ്യ സാധനങ്ങൾക്കും സേവനങ്ങൾക്കും മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും സർക്കാർ പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി. .
നിരവധി പ്രതിരോധ കേന്ദ്രങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, സിവിലിയൻ മേഖലകൾ എന്നിവ ലക്ഷ്യമിട്ട് യുഎസും സയണിസ്റ്റ് ഭരണകൂടവും രാജ്യത്തിന്റെ പ്രദേശിക സമഗ്രതയും പരമാധികാരവും ലംഘിച്ചുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. മന്ത്രാലയം പറയുന്നതനുസരിച്ച്, സാദ്ധ്യതയുള്ള സൈനിക ഭീഷണി ഉണ്ടായിരുന്നിട്ടും, സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും നിലപാട് വ്യക്തമാക്കുന്നതിനും ഇറാൻ അന്താരാഷ്ട്ര സമൂഹവുമായും വിവിധ രാജ്യങ്ങളുമായും സംഭാഷണത്തിന്റെ പാത തിരഞ്ഞെടുത്തു. യുദ്ധം ഒഴിവാക്കാൻ ഇറാൻ ജനത എല്ലാ ശ്രമങ്ങളും നടത്തിയിരുന്നുവെന്നും എന്നാൽ നിലവിലെ സാഹചര്യങ്ങൾ രാജ്യത്തെ പ്രതിരോധിക്കുകയും ശത്രു സൈനിക നടപടികളെ ചെറുക്കുകയും ചെയ്യേണ്ടത് അനിവാര്യമാക്കിയിട്ടുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
ചർച്ചകൾക്ക് ഇറാൻ തയ്യാറായതുപോലെ, ഏത് യുദ്ധത്തിനും പ്രതികരിക്കാനും ഇറാൻ പ്രാപ്തമാണെന്നും, ആക്രമണകാരികൾക്ക് അവരുടെ സായുധ സേന ശക്തവും നിർണ്ണായകവുമായ പ്രതികരണം നൽകുമെന്നും മന്ത്രാലയം ആവർത്തിച്ചു. ബാഹ്യ ആക്രമണങ്ങൾക്ക് ഇറാൻ ഒരിക്കലും കീഴടങ്ങിയിട്ടില്ലെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുവെന്നും, ഇത്തവണയും ആക്രമണകാരികൾ അവരുടെ പ്രവൃത്തികളിൽ ഖേദിക്കുന്ന തരത്തിലായിരിക്കും പ്രതികരണം എന്നും മന്ത്രാലയം കൂട്ടിച്ചേർത്തു
