[ Photo Courtesy : X]
ടെഹ്റാൻ : ഇസ്രായേലും യുഎസും സംയുക്തമായി നടത്തിയ സൈനിക ആക്രമണത്തിൽ ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മകളും പേരക്കുട്ടിയും കൊല്ലപ്പെട്ടതായി ഇറാനിയൻ സ്റ്റേറ്റ് മീഡിയയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വ്യോമാക്രമണത്തിൽ ഖമേനിയുടെ മരുമകനും മരുമകളും മരിച്ചതായി നേരത്തെ വന്ന റിപ്പോർട്ടുകൾ ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങളും സ്ഥിരീകരിച്ചു. ഖമേനിയെ ഇസ്രായേൽ വധിച്ചെന്ന അവകാശവാദവുമായി ട്രംപ് മുന്നോട്ടുവന്നെങ്കിലും ഇറാൻ്റെ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ഇറാനിയൻ പരമോന്നത നേതാവ് യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായി ട്രംപ് ട്രൂത്ത് സോഷ്യൽ റിപ്പോർട്ട് ചെയ്തു , ഇറാനികൾക്ക് അവരുടെ രാജ്യത്തിന്റെ നിയന്ത്രണം വീണ്ടെടുക്കാനുള്ള “ഏറ്റവും വലിയ അവസരം” ഇതാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
“ചരിത്രത്തിലെ ഏറ്റവും ദുഷ്ടരായ ആളുകളിൽ ഒരാളായ ഖമേനി മരിച്ചു,” ട്രംപ് എഴുതി, ഈ സംഭവവികാസത്തെ “ഇറാൻ ജനതയ്ക്കുള്ള നീതി” എന്നും ഖമേനിയുടെ നേതൃത്വത്തിൽ അമേരിക്കക്കാർക്കും മറ്റുള്ളവർക്കും ഉപദ്രവിക്കപ്പെട്ടു എന്നും വിശേഷിപ്പിച്ചു.
അമേരിക്കൻ പ്രസിഡന്റിന് മുമ്പ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഖമേനി ഇനി ഇല്ലെന്ന സൂചനകൾ നൽകിയിരുന്നു. അതേസമയം തന്നെ യുഎസ്-ഇസ്രായേൽ ആക്രമണത്തിന് ശേഷം ഖമേനിയുടെ മൃതദേഹം കണ്ടെടുത്തതായി ഒരു മുതിർന്ന ഇസ്രായേലി ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞതായി ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, സുപ്രീം ലീഡറുടെ ഓഫീസിലെ പബ്ലിക് റിലേഷൻസ് മേധാവി “ശത്രു മാനസിക യുദ്ധത്തിലേക്ക് തിരിയുകയാണ്, എല്ലാവരും അറിഞ്ഞിരിക്കണം” എന്ന് പറഞ്ഞ് ഖമേനിയുടെ മരണത്തെക്കുറിച്ചുള്ള അവകാശവാദങ്ങൾ നിരസിച്ചു. അതേസമയം തന്ന, ഖമേനി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു ട്വീറ്റ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അദ്ദേഹത്തിന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്യപ്പെട്ടു എൻബിസിയോട് അദ്ദേഹം ഇക്കാര്യം പറയുകയും ചെയ്തു.
തന്ത്രപ്രധാനമായ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുഎസ്, ഇസ്രായേൽ ഉദ്യോഗസ്ഥർ പറയുന്നു. ടെഹ്‌റാനിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്. തലസ്ഥാനത്ത് ഉടനീളം വലിയ സ്‌ഫോടന ശബ്ദങ്ങൾ കേട്ടതായും അടിയന്തര സേവനങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നും ഇറാനിയൻ മാധ്യമങ്ങൾ പറഞ്ഞു.
