ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കിടയിൽ അമേരിക്കയുടെ ഇന്ധനം നിറയ്ക്കുന്ന വിമാനം പടിഞ്ഞാറൻ ഇറാഖിൽ തകർന്നു വീണു. ആറ് ജീവനക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ് അമേരിക്കൻ സൈന്യം
ഇറാനെ ലക്ഷ്യമിട്ടുള്ള ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ
ഭാഗമായുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടത്. റിപ്പോർട്ടുണ്ട്. അപകടത്തിന്റെ കൃത്യമായ സ്ഥലവും കാരണവും വ്യക്തമല്ല. അപകടമരണങ്ങളോ പ്രവർത്തന വിശദാംശങ്ങളോ സ്ഥിരീകരിക്കുന്ന പൂർണ്ണമായ ഔദ്യോഗിക പ്രസ്താവന യുഎസ് സൈനിക അധികൃതർ ഇതുവരെ പുറത്തിറക്കിയിട്ടില്ല. അപകടത്തിൽ ആരെങ്കിലും മരിച്ചോ എന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അമേരിക്കൻ സൈന്യത്തിൻ്റെ കെസി-135 സ്ട്രാറ്റോടാങ്ക
വിമാനമാണ് തകർന്നത്. യുദ്ധവിമാനങ്ങൾക്കും മറ്റ് ദീർഘദൂര വിമാനങ്ങൾക്കും ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന വിമാനമാണിത്. സാധാരണയായി മൂന്ന് ജീവനക്കാരാണ് ഈ വിമാനത്തിൽ ഉണ്ടാകാറുള്ളത്. എന്നാൽ അപകടസമയത്ത് ആറ് പേർ വിമാനത്തിൽ ഉണ്ടായിരുന്നുവെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. മറ്റ് രണ്ട് പേർ എന്ത് ചുമതലയാണ് വഹിച്ചിരുന്നതെന്ന് വ്യക്തമല്ല.
കെസി-135 ടാങ്കർ വിമാനത്തിന് പുറമെ മറ്റൊരു വിമാനം കൂടി അപകടത്തിൽപെട്ടുവെങ്കിലും ഒരു വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായി സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. ആക്രമണം മൂലമല്ല വിമാനം തകർന്നതെന്ന് അധികൃതർ വ്യക്തമാക്കി.
‘ഫ്രണ്ട്‌ലി എയർ സ്‌പേസിൽ’ വെച്ചാണ് അപകടമുണ്ടായതെന്നും രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. മേഖലയിലെ സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും സൈനികരുടെ കുടുംബങ്ങളെ വിവരം അറിയിച്ചിട്ടുണ്ടെന്നും സെൻട്രൽ കമാൻഡ് കൂട്ടിച്ചേർത്തു.
ഇറാനെതിരെയുള്ള യുദ്ധം തുടങ്ങിയ ശേഷം തകരുന്ന നാലാമത്തെ അമേരിക്കൻ വിമാനമാണിത്. കഴിഞ്ഞ ആഴ്ച കുവൈത്തിന്റെ വെടിയേറ്റ് മൂന്ന് അമേരിക്കൻ യുദ്ധവിമാനങ്ങൾ തകർന്നിരുന്നു. തെറ്റായ ധാരണയെത്തുടർന്ന് കുവൈത്ത് സേന നടത്തിയ വെടിവെപ്പിലായിരുന്നു ഈ അപകടം. എന്നാൽ അതിലുണ്ടായിരുന്ന ആറ് സൈനികരും സുരക്ഷിതമായി രക്ഷപ്പെട്ടിരുന്നു.
ഇറാനുമായുള്ള യുദ്ധം തുടങ്ങിയ ശേഷം ഇതുവരെ ഏഴ് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കുവൈത്തിലെ സിവിലിയൻ തുറമുഖത്ത് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ഇതിൽ ആറ് പേർ കൊല്ലപ്പെട്ടത്.
യുദ്ധത്തിൽ ഇതുവരെ 140 ഓളം അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. ഇതിൽ എട്ടുപേരുടെ നില അതീവ ഗുരുതരമാണ്. പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ ഇറാഖിലും കുവൈത്തിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
