[Photo Courtesy : X]
വാഷിങ്ടൺ : ഇറാനുമായുള്ള യുഎസ്-ഇസ്രയേൽ സംയുക്ത യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ആയുധ വിൽപ്പന തകൃതിയാക്കി അമേരിക്ക. ഇറാനെയും ലബനനേയും ആക്രമിക്കാൻ ഇസ്രയേലിനും ഇറാനെതിരെ പ്രതിരോധം തീർക്കാൻ ഗൾഫ് രാജ്യങ്ങൾക്കും ആയുധങ്ങൾ വേണം. ഇത് മുന്നിൽ കണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ പ്രമുഖ പ്രതിരോധ കരാറുകാരുമായി ആയുധ ഉത്പ്പാദനം വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടത്തിയിരുന്നു. നിലവിലെ സൈനിക നീക്കങ്ങളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ആയുധങ്ങളുടെ ഉത്പ്പാദനം നാലിരട്ടിയാക്കാൻ പ്രതിരോധ രംഗത്തെ വ്യവസായികൾ കൂടിക്കാഴ്ചയ്ക്ക് ശേഷം സമ്മതിച്ചതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതനുസരിച്ച്, ഇസ്രയേലിന് 15.1 കോടി ഡോളറിന്റെ ആയുധങ്ങൾ വിൽക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അടിയന്തര അംഗീകാരം നൽകി. ആയുധ കയറ്റുമതി നിയന്ത്രണ നിയമപ്രകാരമുള്ള സാധാരണ നടപടികൾ ഒഴിവാക്കി, ഒരു അടിയന്തര തീരുമാന പ്രകാരമാണ് ഈ വിൽപ്പനക്ക് അംഗീകാരം നൽകിയത്. നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനും, സ്വന്തം പ്രതിരോധം ശക്തിപ്പെടുത്താനും, പ്രാദേശിക ശത്രുക്കളെ തടയാനും ഈ കൈമാറ്റം ഇസ്രയേലിനെ സഹായിക്കുമെന്നാണ് യുഎസ് വാദം.
ഇറാനുമായുള്ള യുദ്ധത്തിൽ ഗൾഫ് രാജ്യങ്ങൾക്കിടയിലുണ്ടാക്കിയിട്ടുള്ള ആശങ്കയും ഫലത്തിൽ അമേരിക്കയുടെ ആയുധവ്യാപാരത്തിന് ഗുണം ചെയ്യും. പശ്ചിമേഷ്യയെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ ഏതുവിധേനയും തടയുമെന്നുള്ള യുഎസിൻ്റെ പ്രഖ്യാപനങ്ങൾക്കു പിന്നിലും ഇത്തരമൊരു ആയുധ കച്ചവടത്തിൻ്റെ സാദ്ധ്യത കാണാതെയിരുന്നുകൂടാ.
അതേസമയം, ഈ ആഴ്ച നടന്ന ഒരു അടച്ച പെന്റഗൺ ബ്രീഫിംഗിൽ, യുദ്ധം ഇതിനകം നിഷേധിക്കാൻ കഴിയാത്ത കാര്യമായെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥർ നിശബ്ദമായി അംഗീകരിച്ചുവെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാന്റെ ഷാഹെദ്-136 ഡ്രോണുകൾ അടക്കം നിരവധി യുദ്ധോപകരണങ്ങൾക്കെതിരെ
അമേരിക്കൻ, ഇസ്രായേലി വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് ഫലപ്രദമായ പ്രതിരോധം തീർക്കാൻ സാധിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും ചെലവേറിയതും ബൃഹത്തായതുമായ സൈനിക യന്ത്രങ്ങളുള്ള യു എസിന് ഇറാന്റെ വിലകുറഞ്ഞതും എന്നാൽ മാരകവുമായ ഡ്രോണുകളുമായി മുട്ടിനിൽക്കാൻ ആവതില്ലെന്ന സത്യവും ഇതിനിടെ പുറത്തുവരുന്നു.
