വാഷിങ്ടൺ : താരീഫിൻ്റെ പേരിൽ രാജ്യങ്ങളെ മുൾമുനയിൽ നിർത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിൻ്റെ നയങ്ങൾക്ക് കനത്ത തിരിച്ചടി. ട്രംപിൻ്റെ ആഗോള താരിഫുകൾ അമേരിക്കൻ സുപ്രീം കോടതി റദ്ദാക്കി. അമേരിക്കൻ സുപ്രീംകോടതിയുടെ ഈ വിധി ദൂരവ്യാപകമായ ചലനങ്ങൾ സൃഷ്ടിച്ചേയ്ക്കുമെന്നാണ് വിലയിരുത്തൽ. ആഗോള വ്യാപാര മേഖലയിൽ മാത്രമല്ല, യുഎസ് പ്രസിഡന്റിന്റെ അധികാരത്തിലും ഈ കോടതി വിധി വലിയ ചലനങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് സൂചന. 6-3 എന്ന ഭൂരിപക്ഷത്തോടെയാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. താരിഫുകൾ ഏർപ്പെടുത്താൻ ട്രംപ് ഉപയോഗിച്ച നിയമം അതിന് അധികാരം നൽകുന്നില്ലെന്ന് കോടതി കണ്ടെത്തി.
നൂറുകണക്കിന് ബില്യൺ ഡോളറിന്റെ താരിഫ് റീഫണ്ടുകൾക്ക് വഴിയൊരുക്കുന്ന ഉത്തരവ് കൂടിയാണിത്. താരിഫുകളെ ചോദ്യം ചെയ്ത ചെറുകിട ബിസിനസ്സുകൾക്കും സംസ്ഥാനങ്ങൾക്കും ഇത് വലിയ വിജയമാണ്. ദേശീയ അടിയന്തരാവസ്ഥകളോടുള്ള പ്രതികരണമെന്ന നിലയിൽ താരിഫുകൾ ഏർപ്പെടുത്താൻ പ്രസിഡന്റിന് അധികാരമുണ്ടെന്നാണ് ട്രംപ് ഭരണകൂടം വാദിച്ചത്. ട്രംപിന്റെ വാദങ്ങൾ കോടതി അംഗീകരിച്ചില്ല. 1977-ലെ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) പ്രകാരമാണ് ട്രംപ് തന്റെ താരിഫ് യുദ്ധം നടത്തിയത്.
എന്നാൽ, ഈ നിയമത്തിൽ ‘താരിഫുകൾ’ എന്ന വാക്ക് പരാമർശിക്കുന്നില്ലെന്ന് സംസ്ഥാനങ്ങളുടെയും സ്വകാര്യ ഗ്രൂപ്പുകളുടെയും അഭിഭാഷകർ വാദിച്ചു. നികുതി ചുമത്താനുള്ള കോൺഗ്രസിന്റെ അധികാരം പ്രസിഡന്റിന് കൈമാറാൻ നിയമം പാസ്സാക്കിയ കോൺഗ്രസ് ഉദ്ദേശിച്ചിരുന്നില്ല. നിലവിലുള്ള വ്യാപാര കരാറുകളും താരിഫ് നിയമങ്ങളും റദ്ദാക്കാൻ പ്രസിഡന്റിന് പരിധിയില്ലാത്ത അധികാരം നൽകാനും കോൺഗ്രസ് ഉദ്ദേശിച്ചിരുന്നില്ലെന്ന് അവർ വാദിച്ചു. ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സ് ഈ കാഴ്ചപ്പാടിനെ പിന്തുണച്ചു.
ഇതോടെ വൈറ്റ് ഹൗസിന്റെ അധികാരങ്ങൾ വിപുലീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗം കൂടിയായിരുന്നു താരിഫ് യുദ്ധം. ഇതിനുള്ള നിയമപരമായ ഒരു പരീക്ഷണമെന്ന നിലയിൽ യുഎസ് ജനാധിപത്യ ചർച്ചകളിൽ ഈ കേസ് ഏറെ പ്രാധാന്യം നേടുകയും ചെയ്തു. ഭൂരിഭാഗവും കൺസർവേറ്റീവ് ജഡ്ജിമാരായിരുന്നു കേസ് പരിഗണിച്ചത്. ഇവർ ട്രംപിന്റെ നയത്തെ മറികടന്ന് ഉത്തരവ് പുറപ്പെടുവിക്കുമോ എന്ന സംശയവും നിലനിന്നിരുന്നു.
ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതിക്ക് ട്രംപ് താരിഫുകൾ ഏർപ്പെടുത്തിയിരുന്നു. മെക്സിക്കോ, കാനഡ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ആദ്യം താരിഫ് ഏർപ്പെടുത്തി. പിന്നീട് ഇന്ത്യ അടക്കമുള്ള ലോകത്തിലെ മിക്ക രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിച്ചു. ഇതോടൊപ്പം ഇന്ത്യയടക്കം പല രാജ്യങ്ങൾക്കും പിഴച്ചുങ്കവും ചുമത്തി. മയക്കുമരുന്ന് കടത്തും വ്യാപാരത്തിലെ അസന്തുലിതാവസ്ഥയും പോലുള്ള അടിയന്തരാവസ്ഥകൾക്ക് പ്രതികരണമായാണ് താരിഫുകൾ ഏർപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
