ന്യൂഡൽഹി : ഇന്ത്യ-ചൈന ബന്ധത്തിലുണ്ടായ പുതിയ മുന്നേറ്റങ്ങളെ സ്വാഗതം ചെയ്ത് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. അതിര്‍ത്തിയില്‍ സമാധാനം ഉറപ്പിച്ചതും കൈലാസ് മാനസരോവർ യാത്ര, ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വിമാന സർവ്വീസ് എന്നിവ പുനരാരംഭിച്ചത് സ്വാഗതാർഹമെന്നാണ് സി പി എം ജനറൽ സെക്രട്ടറി എക്സിൽ കുറിച്ചത്. .
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാർഷികത്തിൽ, ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദ ബന്ധങ്ങളും സഹകരണവും ശക്തിപ്പെടുത്തുന്നത് ശുഭ സൂചനയാണെന്നും ബേബി കുറിപ്പിൽ പറഞ്ഞു. പരസ്പര വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവയിൽ ഭാവി കെട്ടിപ്പടുക്കണമെന്ന് ഇരുരാജ്യങ്ങളും തീരുമാനിക്കുന്നത് നിർണ്ണായകമാണ്.
ഗ്ളോബൽ സൗത്തിലെ പ്രധാന അംഗങ്ങളെന്ന നിലയിൽ ഇന്ത്യയും ചൈനയും ബഹുരാഷ്ട്രവാദം ഉയർത്തിപ്പിടിക്കാനും സാമ്രാജ്യത്വ സമ്മർദ്ദങ്ങളെ ചെറുക്കാനും ബഹുധ്രുവ ലോകക്രമം മുന്നോട്ട് കൊണ്ടുപോകാനുമുള്ള ചരിത്രപരമായ ഉത്തരവാദിത്തം വഹിക്കുന്നുവെന്ന് സൂചിപ്പിച്ച എം എ ബേബി, രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഐക്യദാർഢ്യം ശക്തിപ്പെടുത്തുന്നത് ജനങ്ങളുടെ ക്ഷേമത്തിന് മാത്രമല്ല, മനുഷ്യരാശിയുടെ സമാധാനത്തിനും പുരോഗതിക്കും സഹായകമാകുമെന്നും വ്യക്തമാക്കി.