വാഷിംങ്ടൺ : രാജ്യത്തിന് പുറത്ത് നിർമ്മിക്കുന്ന എല്ലാ സിനിമകൾക്കും 100% താരിഫ് ഏർപ്പെടുത്തി ട്രംപ്. ഭരണകൂടം. ട്രൂത്ത് സോഷ്യലിൽ പങ്കിട പോസ്റ്റിലാണ് ട്രംപിൻ്റെ സ്ഥിരികരണം. ലോകത്തിലെ രണ്ടാമത്തെ വലിയ സിനിമാ വിപണിയായ ചൈനയുമായുള്ള വ്യാപാര സംഘർഷങ്ങൾക്കിടയിലാണ് ഈ തീരുമാനം.
അമേരിക്കൻ സിനിമാ വ്യവസായം വിദേശത്തുള്ള മത്സരാർത്ഥികൾ കൈയടക്കിയിരിക്കുകയാണെന്ന് ട്രംപ് പറഞ്ഞു. “നമ്മുടെ സിനിമാ നിർമ്മാണ ബിസിനസ്സ് അമേരിക്കയിൽ നിന്ന്, മറ്റ് രാജ്യങ്ങൾ ‘ഒരു കുഞ്ഞിൽ നിന്ന് മിഠായി’ മോഷ്ടിക്കുന്നതുപോലെ കവർന്നെടുക്കപ്പെട്ടു,” – കുറിപ്പിൽ ട്രംപ് പറയുന്നു.
അമേരിക്കൻ സിനിമാ വ്യവസായം വളരെ വേഗത്തിൽ മരണത്തിലേക്ക് നീങ്ങുകയാണെന്ന് മുന്നറിയിപ്പ് നൽകിയ ട്രംപ്, മറ്റ് രാജ്യങ്ങളുടെ കൂട്ടായ ശ്രമമാണിതെന്നും അതിനാൽ തന്നെ ഇതൊരു ദേശീയ സുരക്ഷാ ഭീഷണിയാണെന്നും വിശേഷിപ്പിച്ചു. പ്രശ്നം സാമ്പത്തിക ശാസ്ത്രത്തിനപ്പുറത്തേക്ക് വ്യാപിച്ചിട്ടുണ്ടെന്നാണ് ട്രംപിൻ്റെ വാദം.
സിനിമ നിർമ്മാണം നാട്ടിലേക്ക് കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയും ട്രംപ് ഊന്നിപ്പറഞ്ഞു. നികുതി ഇളവുകളും വിദേശത്ത് വിലകുറഞ്ഞ തൊഴിലാളികളേയും തേടുന്നതിനുപകരം സ്റ്റുഡിയോകളെ യുഎസ് മണ്ണിൽ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നതാണ് പുതിയ താരിഫുകളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ട്രംപിൻ്റെ ഈ നയം ഹോളിവുഡിനെ സഹായിക്കുന്നതിനുപകരം ദോഷമാണ് ഉണ്ടാക്കുകയെന്ന് വ്യവസായ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു. ഡിസ്നി, പാരാമൗണ്ട്, വാർണർ ബ്രദേഴ്‌സ് എന്നിവയുൾപ്പെടെ നിരവധി യുഎസ് സ്റ്റുഡിയോകൾ ചെലവ് ചുരുക്കുന്നതിനായി വിദേശത്ത് പതിവായി ഷൂട്ട് ചെയ്യുന്നു. ഈ നീക്കം ഇതിനകം തന്നെ പാൻഡെമിക്കിൽ നിന്ന് കരകയറുന്ന കമ്പനികളെ കൂടുതൽ ഞെരുക്കുമെന്നാണ് വിദഗ്ധർ പറഞ്ഞു.
അതേസമയം, തിങ്കളാഴ്ച ട്രംപിന്റെ ഏറ്റവും പുതിയ പ്രഖ്യാപനത്തെത്തുടർന്ന്, പ്രീമാർക്കറ്റ് ട്രേഡിംഗിൽ വിനോദ ഓഹരികൾ ഇടിഞ്ഞു. നെറ്റ്ഫ്ലിക്സ് 1.4% ഉം വാർണർ ബ്രദേഴ്സ് ഡിസ്കവറി 0.6% ഉം ഇടിഞ്ഞുവെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.