ന്യൂഡൽഹി: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം കാർ സ്ഫോടനം നടത്തിയ ഉമർ മുഹമ്മദ് എന്ന ഉമർ ഉൻ നബിയുടെ കശ്മീരിലെ വീട് സുരക്ഷാസേന തകർത്തു. വെള്ളിയാഴ്ച പുലർച്ചെയാണ് തെക്കൻ കശ്മീരിലെ പുൽവാമയിലുള്ള വീട് ഇടിച്ചുനിരത്തിയത്. ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നവർക്ക് സന്ദേശം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കശ്മീരിലെ ഇയാളുടെ വീട് തകർത്തത്. മുൻപ് പഹൽഗാം ഭീകരാക്രമണ ഗൂഢാലോചനയിൽ പങ്കെടുത്തവർക്കെതിരെയും വീട് തകർക്കുന്ന നടപടി സ്വീകരിച്ചിരുന്നു.
സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ ഫരീദാബാദിലെ അൽ ഫലാഹ് സർവ്വകലാശാലയിലെ ഡോക്ടറായ ഉമറാണ് ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച ഹ്യുണ്ടായ് i20 കാർ ഓടിച്ചിരുന്നതെന്ന് കണ്ടെത്തിയിരുന്നു. സ്ഫോടന സ്ഥലത്ത് നിന്ന് കണ്ടെത്തിയതും ഇയാളുടെ അമ്മയിൽ നിന്ന് ശേഖരിച്ചതുമായ ഡിഎൻഎ സാമ്പിളുകൾ ഒത്തുനോക്കിയാണ് കാറിൽ ഉമറിൻ്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.
സ്‌ഫോടനത്തിന് ഉപയോഗിച്ച അസംസ്‌കൃത വസ്തുക്കൾ വാങ്ങിയ കടകൾ അന്വേഷണ സംഘം കണ്ടെത്തി. പൽവാൾ, ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളിലെ കടകളിൽ നിന്നാണ് സാമഗ്രികൾ വാങ്ങിയതെന്ന് കണ്ടെത്തി. വിതരണക്കാർക്ക് കുറ്റവാളികളുമായി നേരിട്ട് ബന്ധമുണ്ടോ എന്ന് കണ്ടെത്താൻ കട ഉടമകളെ ചോദ്യം ചെയ്യുകയാണ് അന്വേഷണസംഘം.
