[Photo Courtesy : X]
ന്യൂഡൽഹി : എയർ ഇന്ത്യയും ഇൻഡിഗോയും അവരുടെ യുഎഇയിലേക്കുള്ള ഇന്നത്തെ എല്ലാ വിമാന സർവ്വീസുകളും അടിയന്തരമായി റദ്ദാക്കി. യുഎഇ അധികൃതരുടെ നിർദ്ദേശ പ്രകാരമാണ് തീരുമാനമെന്നറിയുന്നെങ്കിലും വ്യക്തമായ കാരണമെന്താണെന്ന് വിമാന കമ്പനികൾ വ്യക്തമാക്കിയിട്ടില്ല. വിമാന കമ്പനികൾ നേരത്തെ തന്നെ പല സ്ഥിരം സർവ്വീസുകളും മാർച്ച് 28 വരെ റദ്ദാക്കിയിരുന്നു. പിന്നീട് ദുബൈ, അബുദാബി അടക്കമുള്ള നഗരങ്ങളിലേക്ക് താത്ക്കാലിക സർവ്വീസുകൾ തുടങ്ങിയിരുന്നതാണ്. ഇതിനിടെയാണ് ഇന്നത്തെ സർവ്വീസുകൾ പെട്ടെന്ന് റദ്ദാക്കിയതായി അറിയിപ്പ് വരുന്നത്.

അതേസമയം തന്നെ, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായതായും വിവരമുണ്ട്. റഡാർ സംവിധാനം ആക്രമിക്കപ്പെട്ടു. ഡ്രോൺ ആക്രമണമാണ് നടന്നത്. ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം. സൗദി അൽ ഖർജിൽ ജനങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകി. മുന്നറിയിപ്പ് ലഭിച്ചാൽ പുറത്ത് ഇറങ്ങരുതെന്ന് നിർദ്ദേശം. യുഎഇ ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ ഒരാൾക്ക് പരിക്കേറ്റു.
ഇറാനിലെ പ്രധാന നഗരങ്ങളിൽ അമേരിക്കയും ഇസ്രയേലും. ഇന്നലെ രാത്രി ആക്രമണം തുടർന്നു. ഇസ്ഫഹാൻ പ്രവിശ്യയിൽ വിവിധയിടങ്ങളിലുണ്ടായ മിസൈൽ ആക്രമണത്തിൽ പതിനഞ്ച് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇസ്രയേൽ സൈനിക നടപടിയിൽ ലെബനനിൽ മരണം 826 ആയി. അതിനിടെ, അയൽ രാജ്യങ്ങളോട് അമേരിക്കൻ സൈനിക താവളങ്ങൾ അടച്ചുപൂട്ടാൻ ഇറാൻ വീണ്ടും ആവശ്യപ്പെട്ടു. മേഖലയിൽ അമേരിക്കൻ സാന്നിദ്ധ്യമുണ്ടാകരുതെന്നും സമാധാനം ഉറപ്പാക്കാൻ അതാണ് മാർഗ്ഗമെന്നും ഗൾഫ് രാജ്യങ്ങളോട് ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു.
