ചെന്നൈ : തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ്റെ അധിക്ഷേപകരമായ പരാമർശങ്ങൾക്കെതിരെ നടി തൃഷ കൃഷ്ണൻ. നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌ക്കെതിരായ രാഷ്ട്രീയ വിമർശനത്തിനിടയിൽ തൃഷയുടെ പേര് വലിച്ചിഴച്ചതിനെതിരെയാണ് താരം പരസ്യമായി പ്രതിഷേധിച്ചത്. മര്യാദകേട് എപ്പോഴും ചോദ്യം ചെയ്യപ്പെടണമെന്നും രാഷ്ട്രീയ ചർച്ചകളിൽ തന്റെ പേര് ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും തൃഷ വ്യക്തമാക്കി. തന്റെ ലീഗൽ അഡ്വൈസർ നിത്യേഷ് നടരാജ് മുഖേനയാണ് തൃഷ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്.
തമിഴ്‌നാട് വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാന വെല്ലുവിളിയാകുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നൈനാർ നാഗേന്ദ്രന്റെ വിവാദ പരാമർശം. വിജയ് രാഷ്ട്രീയത്തിൽ വിജയിക്കണമെങ്കിൽ തൃഷയുടെ വീട്ടിൽ നിന്നും പുറത്തിറങ്ങണമെന്നായിരുന്നു ബിജെപി നേതാവിന്റെ പരിഹാസം. ഈ പരാമർശം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെയാണ് തൃഷ പ്രതികരണവുമായി എത്തിയത്.
തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന ഒരാളിൽ നിന്ന് ഇത്രയും മോശമായ പരാമർശം പ്രതീക്ഷിച്ചിരുന്നില്ലെന്ന് തൃഷയുടെ പ്രസ്താവനയിൽ പറയുന്നു. തനിക്ക് യാതൊരുവിധ രാഷ്ട്രീയ ചായ്‌വുമില്ലെന്നും ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും താരം വ്യക്തമാക്കി. തന്റെ തൊഴിലിലൂടെ അറിയപ്പെടാനാണ് ആഗ്രഹിക്കുന്നത് അല്ലാതെ ഏതെങ്കിലും രാഷ്ട്രീയ പക്ഷത്തിന്റെ ഭാഗമായിട്ടല്ല. വ്യക്തിജീവിതത്തെ പൊതു ചർച്ചകളിലേക്ക് വലിച്ചിഴയ്ക്കുന്നത് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവർ വാക്കുകളിൽ മിതത്വം പാലിക്കണമെന്നും തൃഷ ആവശ്യപ്പെട്ടു.
വിജയിന്റെ രാഷ്ട്രീയ അനുഭവപരിചയത്തെ ചോദ്യം ചെയ്ത നാഗേന്ദ്രൻ, മേൽക്കൂരയിൽ പോലും കയറാൻ കഴിയാത്തവർ ആകാശത്ത് കയറാൻ ആഗ്രഹിക്കുന്നുവെന്നും പരിഹസിച്ചു. വിവാദ പരാമർശത്തിന് പിന്നാലെ നിരവധി നേതാക്കൾ രംഗത്തെത്തിയെങ്കിലും തന്റെ പ്രസ്താവന പിൻവലിക്കാൻ നാഗേന്ദ്രൻ തയ്യാറായില്ല. താൻ അത് ഒരിക്കൽ മാത്രമേ പറഞ്ഞുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. വിജയ് തന്റെ കുടുംബവുമായി നല്ല ബന്ധം പുലർത്തണമെന്നും നേതാക്കളെ ബഹുമാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ ഡിഎംകെയും കോൺഗ്രസും ശക്തമായി രംഗത്തെത്തി. ബിജെപി നേതാക്കൾ സ്ത്രീകൾക്ക് ബഹുമാനം നൽകുന്നില്ലെന്നും ഇത് ‘ഗട്ടർ പൊളിറ്റിക്സ്’ ആണെന്നും ഡിഎംകെ നേതാവ് കനിമൊഴി വിമർശിച്ചു. തൃഷയുടെ പേര് എന്തിനാണ് രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്ന് തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ സെൽവപെരുന്തഗൈ ചോദിച്ചു. സിനിമയിൽ വിജയ്‌ക്കൊപ്പം മികച്ച ഹിറ്റുകൾ സമ്മാനിച്ച തൃഷയെ ഇത്തരത്തിൽ അധിക്ഷേപിക്കുന്നത് തമിഴ് സിനിമാ ലോകത്തും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
