(Photo Courtesy : X)
ശ്രീനഗർ : കനത്ത മഴയെ തുടർന്ന് ജമ്മു കശ്മീരിലെ കത്രയിൽ മാതാ വൈഷ്ണോ ദേവി യാത്രാ ട്രാക്കിൽ ഉണ്ടായ മണ്ണിടിച്ചിലിൽ 33 പേർ മരിച്ചു. 23 പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ക്ഷേത്രത്തിലേക്കുള്ള 12 കിലോമീറ്റർ പാതയ്ക്കിടയിലുണ്ടായ ദുരന്തത്തെത്തുടർന്ന് യാത്ര നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. ത്രികുട കുന്നിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള പാത തകർന്നു. പ്രദേശത്ത് സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറയുന്നു. ദുരിതബാധിതരെ കണ്ടെത്താനും സഹായിക്കാനും ഒന്നിലധികം ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്.

ചിത്രം – കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ചാത്ത ജമ്മുവിലെ കാർഷിക സർവ്വകലാശാലയിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികൾ സുരക്ഷ ഉറപ്പാക്കാനും അടിയന്തര സഹായം നൽകാനും ദുരന്ത നിവാരണ സേനയോടും അധികാരികളോടും അഭ്യർത്ഥിക്കുന്നു. (കടപ്പാട് : X)
ജമ്മു കശ്മീരിലെങ്ങും വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് നോർത്തേൺ റെയിൽവേ ജമ്മുവിലും കത്രയിലും എത്താനോ പുറപ്പെടാനോ ഇരുന്ന 22 ട്രെയിനുകൾ റദ്ദാക്കി. 27 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. റദ്ദാക്കിയ 22 ട്രെയിനുകളിൽ ഒമ്പതെണ്ണം കത്രയിൽ നിന്നുള്ളതാണ്. ഒന്ന് ജമ്മുവിൽ നിന്നുള്ളതും ബാക്കിയുള്ള ട്രെയിനുകൾ കത്ര, ഉധംപൂർ സ്റ്റേഷനുകളിൽ എത്തേണ്ടവയായിരുന്നു. ചക്കി നദിയിൽ കനത്ത മണ്ണൊലിപ്പും വെള്ളപ്പൊക്കവും കാരണം പഠാൻകോട്ട് മുതൽ കാൻഡ്രോരി വരെയുള്ള ട്രെയിൻ സർവീസുകളും നിർത്തിവച്ചതായി നോർത്തേൺ റെയിൽവേ പിആർഒ അറിയിച്ചു.

ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ചു. കനത്ത മഴ കാരണം ജമ്മു മേഖലയിലെ സ്ഥിതിഗതികൾ മോശമാണെന്ന് അദ്ദേഹം അറിയിച്ചു. “സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. സാധാരണ ജീവിതം തടസ്സപ്പെട്ടിരിക്കുകയാണ്. ഫോൺ, ഡാറ്റ കണക്റ്റിവിറ്റി എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നു. ജമ്മു എയർപോർട്ട് അടച്ചതിനാൽ എനിക്കും എൻ്റെ സഹപ്രവർത്തകർക്കും ജമ്മുവിൽ എത്താൻ കഴിഞ്ഞില്ല. ആദ്യത്തെ വിമാനത്തിൽ അവിടെ എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.” – ഒമർ അബ്ദുള്ള ട്വീറ്റ് ചെയ്തു.
നിലവിലെ സാഹചര്യം കണക്കിലെടുത്ത് 3,500 ൽ അധികം ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അവർക്കായി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. എല്ലാ ദുരിതാശ്വാസ കേന്ദ്രങ്ങളിലും മെഡിക്കൽ ടീമുകളെ നിയമിച്ചിട്ടുണ്ട്. വൈദ്യുതി, വെള്ളം എന്നിവ പുനഃസ്ഥാപിക്കാനും റോഡുകൾ വൃത്തിയാക്കാനും മുൻഗണന നൽകുമെന്ന് ഡെപ്യൂട്ടി കമ്മീഷണർ രാകേഷ് മിൻഹാസ് പറഞ്ഞു.
സൈന്യം മൂന്ന് ദുരിതാശ്വാസ സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. ഒന്ന് അർധ്കുവരിയിലേക്കും, മറ്റൊന്ന് കത്ര-താക്ര കോട്ട് റോഡിലേക്കും, മൂന്നാമത്തേത് ജൗറിയനിലേക്കുമാണ് വിന്യസിച്ചത്. എൻഡിആർഎഫ്, എസ്ഡിആർഎഫ് ടീമുകൾ റിയാസി, ദോഡ, സാംബ, ജമ്മു എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്.
trst1p