ന്യൂഡൽഹി : ചെങ്കോട്ടയിൽ ആസൂത്രണം ചെയ്തത് ചാവേർ സ്ഫോടനം തന്നെയെന്ന് സ്ഥിരീകരിച്ച് ദേശീയ അന്വേഷണ ഏജൻസി ( എൻഐഎ. ചാവേർ ബോംബർ ഉമർ ഉൻ നബി ഓടിച്ചിരുന്ന വാഹനത്തിൽ ഘടിപ്പിച്ച ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ചാണ് സ്ഫോടനം നടപ്പാക്കിയതെന്നും എൻഐഎ. ഉമറിന്റെ സഹായിയെന്ന് കരുതപ്പെടുന്ന ഒരാളുടെ അറസ്റ്റോടെയാണ് ഇതിനുള്ള സ്ഥിരീകരണമായത്.
നവംബർ 10 ന് 13 പേർ കൊല്ലപ്പെടുകയും 30 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണം നടത്താൻ ബോംബർ സംഘവുമായി ഗൂഢാലോചന നടത്തിയതായി ആരോപിക്കപ്പെടുന്ന ജമ്മു കശ്മീരിലെ പാംപോറിലെ സാംബൂറ സ്വദേശിയായ അമീർ റാഷിദ് അലിയെ കഴിഞ്ഞ ദിവസമാണ് എൻഐഎ അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിന് ഉപയോഗിച്ച കാർ അമീറിന്റെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടാതെ ഐഇഡി ഘടിപ്പിച്ച വാഹനമാക്കി മാറ്റുന്നതിന് മുമ്പ് വാഹനം വാങ്ങാൻ സഹായിക്കുന്നതിനായി അദ്ദേഹം ഡൽഹിയിലേക്ക് പോയിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
ഫരീദാബാദിലെ അൽ ഫലാഹ് സർവ്വകലാശാലയിലെ ജനറൽ മെഡിസിൻ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറും പുൽവാമ ജില്ലയിൽ താമസിക്കുന്നതുമായ ഉമർ ഉൻ നബിയാണ് സ്ഫോടനം നടത്തിയ കാർ ഓടിച്ചിരുന്നതെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചു. നബിയുടെ ഉടമസ്ഥതയിലുള്ള മറ്റൊരു വാഹനവും എൻഐഎ പിടിച്ചെടുത്തിട്ടുണ്ട്, ഇതും കൂടുതൽ പരിശോധനയിലാണ്.
ഇതിനിടെ, ഞായറാഴ്ച നൂഹിലെ ഹയാത്ത് കോളനിയിൽ നിന്ന് രണ്ട് പേരെ കൂടി കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്തു. റിസ്വാൻ, ഷോയിബ് എന്നിവരുടെ അറസ്റ്റ് ഒരു സുപ്രധാന വഴിത്തിരിവാണെന്ന് അന്വേഷണം കരുതുന്നു. കൊല്ലപ്പെട്ട തീവ്രവാദി ഡോ. ഉമറിന്റെയും കൂട്ടാളികളായ ഡോ. മുജമ്മിലും ഡോ. ഷഹീനിനെയും കുറിച്ചുള്ള അതീവരഹസ്യങ്ങൾ പുറത്തുകൊണ്ടുവരുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് സഹായകമായതും ഇവരുടെ അറസ്റ്റിലൂടെയാണ്. അൽ-ഫലാഹ് സർവ്വകലാശാലയുമായി ബന്ധപ്പെട്ട വിപുലമായ തീവ്രവാദ ധനസഹായ ശൃംഖലയെക്കുറിച്ചുള്ള പുതിയ വിവരങ്ങളിലേക്ക് കൂടിയാണ് ഇത് വിരൽ ചൂണ്ടുന്നത്.
ഡൽഹി പോലീസ്, ജമ്മു & കശ്മീർ പോലീസ്, ഹരിയാന പോലീസ്, ഉത്തർപ്രദേശ് പോലീസ്, മറ്റ് ഏജൻസികൾ എന്നിവരുടെ സഹകരണത്തോടെ സ്ഫോടനത്തിൽ പരിക്കേറ്റവർ ഉൾപ്പെടെ 73 സാക്ഷികളെ എൻഐഎ ഇതുവരെ വിസ്തരിച്ചു. വിശാലമായ ഗൂഢാലോചന കണ്ടെത്തുന്നതിനും ആക്രമണത്തിൽ ഉൾപ്പെട്ട എല്ലാ വ്യക്തികളെയും തിരിച്ചറിയുന്നതിനുമായി മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിക്കും.
