കൊല്ലം: അന്ധവിശ്വാസത്തിൻ്റെ മറവിൽ മന്ത്രവാദവും ബാധയൊഴിപ്പിക്കലും നിർബാധം തുടരുന്നു എന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് കൊല്ലം പുത്തൂരിലെ പതിനാറുകാരി. വെണ്ടാർ അരീക്കൽ സ്വദേശി വി.എസ്. മുരാരി തന്ത്രി എന്ന് അറിയപ്പെടുന്ന രാജൻ ബാബു ബാധ ഒഴിപ്പിച്ചുതരാമെന്ന് പറഞ്ഞ് പതിനാറുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി. വി.എസ്. മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെതിരെ പോക്സോ ചുമത്തി പോലിസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.
പെൺകുട്ടിയും അമ്മയും മുൻപ് ജ്യോതിഷവുമായി ബന്ധപ്പെട്ട് മുൻപ് രാജൻ ബാബുവിനെ വീട്ടിലെത്തി കണ്ടിരുന്നു എന്നാണ് അന്വേഷണത്തിൻ്റെ ഭാഗമായി പോലീസ് വ്യക്തമാക്കുന്നത്. പെൺകുട്ടിയുടെ ശരീരത്തിൽ ബാധ കയറിയതാണ് ഇവരുടെ പ്രശ്നങ്ങൾക്കു കാരണമെന്നും അത് മന്ത്രവാദത്തിലൂടെ ഒഴിപ്പിച്ചുനൽകാമെന്നും രാജൻ ബാബു ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതേത്തുടർന്നാണ് ഞായറാഴ്ച ഇവർ അരീക്കലിലെ മന്ത്രവാദിയുടെ വീട്ടിലെത്തിയത്.
രാവിലെ 11 മണിയോടെ എത്തിയ ഇവർക്ക് മൂന്നുമണിയോടെയാണ് കാണാൻ അവസരം ലഭിച്ചത്. അമ്മയെ പുറത്തു നിർത്തി ജ്യോത്സ്യൻ പെൺകുട്ടിയെ മാത്രം ഉള്ളിലേക്ക് കൊണ്ടുപോയി. രണ്ടുമണിക്കൂറിലേറെ കഴിഞ്ഞിട്ടും മകൾ പുറത്തേക്കു വരാതിരുന്നതിനാൽ അമ്മ അകത്തുചെന്ന് നോക്കിയപ്പോൾ കുട്ടി കരഞ്ഞുകൊണ്ട് തനിക്കുണ്ടായ ദുരനുഭവം വിവരിച്ചു.
സംഭവം പുറത്തറിഞ്ഞതോടെ പ്രതിഷേധവുമായി ആളുകൾ ജോത്സ്യൻ്റെ വീട്ടിലേക്കെത്തിയപ്പോഴേയ്ക്കും ബഹളം കേട്ട് രാജൻ ബാബു മുങ്ങി. എന്നാൽ ഇയാളെ ഉടൻ പിടികൂടുമെന്ന് പുത്തൂർ എസ്എച്ച്ഒ. സി ബാബുക്കുറുപ്പ് പറഞ്ഞു.
