തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ ബലാത്സംഗക്കേസിൽ വിദേശത്തുള്ള അതിജീവിതയുടെ രഹസ്യമൊഴി വീഡിയോ കോൺഫറൻസിങ്ങ് വഴി രേഖപ്പെടുത്തി തിരുവല്ല മജിസ്‌ട്രേറ്റ് കോടതി. ഇന്ത്യൻ എംബസിയിൽ എത്തിയാണ് പരാതിക്കാരി വീഡിയോ കോൺഫറൻസിങ് വഴി കോടതിക്ക് മൊഴി നൽകിയത്. ഹൈക്കോടതി മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് മൊഴി രേഖപ്പെടുത്തുന്നതടക്കമുള്ള നടപടിക്രമങ്ങൾ മജിസ്‌ട്രേറ്റ് കോടതി പൂർത്തിയാക്കിയത്.
നേരത്തേ അന്വേഷണസംഘവും വീഡിയോ കോൺഫറൻസിങ് വഴി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കോടതിക്ക് മുന്നിലും അതിജീവിത ഇതേ മൊഴി തന്നെ ആവർത്തിച്ചതായാണ് വിവരം.
ആദ്യകൂടിക്കാഴ്ചയിൽതന്നെ രാഹുൽ ഹോട്ടൽമുറിയിൽ വെച്ച് പീഡിപ്പിച്ചെന്നായിരുന്നു മൂന്നാമത്തെ പരാതിയിലും പറഞ്ഞിരുന്നത്. മുഖത്തടിച്ചെന്നും ഗർഭം ധരിക്കാൻ നിർബ്ബന്ധിച്ചെന്നും എന്നാൽ, ഗർഭം ധരിച്ചപ്പോൾ മറ്റൊരാളുടെ ഗർഭമാണെന്ന് പറഞ്ഞ് പുച്ഛിച്ചെന്നും പരാതിയിലുണ്ടായിരുന്നു. പിന്നീട് ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും പരാതി നൽകിയാൽ തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു.
വലിയരീതിയിൽ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നും വിലകൂടിയ ചെരിപ്പും വസ്ത്രങ്ങളും സൗന്ദര്യവർധക വസ്തുക്കളും വാങ്ങിപ്പിച്ചതായും യുവതി പരാതിയിൽ ആരോപിച്ചിരുന്നു. ഈ കേസിലാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ജനുവരി 11-ന് പോലീസ് അറസ്റ്റ്‌ചെയ്തത്. പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പുലർച്ചെ അതിനാടകീയമായാണ് കസ്റ്റഡിയിലെടുത്തത്. .
