[Photo Courtesy : X]
ടോക്കിയോ : ജപ്പാനിലെ വടക്കൻ മേഖലയിൽ വീണ്ടും ശക്തമായ ഭൂചലനം. ബുധനാഴ്ച ഹൊക്കൈഡോയിൽ റിക്ടർ സ്കെയിലിൽ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (EMSC) അറിയിച്ചു. തിങ്കളാഴ്ച വടക്കുകിഴക്കൻ ജപ്പാനിൽ 7.5 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനത്തിന് 48 മണിക്കൂറിനുള്ളിലാണ് അടുത്ത പ്രകമ്പനം. 57 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തുടർചലനങ്ങൾ ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് അടിയന്തര സുരക്ഷയൊരുക്കിയിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പറയുന്നു.
തിങ്കളാഴ്ച രാത്രി 11.15-ഓടെ അയോമോരി പ്രിഫെക്ചറിന് സമീപം അതിതീവ്രതയോടെ അനുഭവപ്പെട്ട ഭൂചലനം വലിയ പരിഭ്രാന്തിയാണ് സൃഷ്ടിച്ചത്. ഇതേത്തുടർന്ന് ഹൊക്കൈഡോ, അയോമോരി, ഇവാറ്റെ എന്നിവിടങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. മൂന്ന് മീറ്റർ വരെ ഉയരമുള്ള തിരമാലകൾ അടിച്ചേക്കുമെന്നായിരുന്നു അധികൃതരുടെ മുന്നറിയിപ്പ്. പക്ഷെ, 20 മുതൽ 70 സെന്റിമീറ്റർ വരെ മാത്രം ഉയരമുള്ള തിരമാലകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ചൊവ്വാഴ്ച പുലർച്ചയോടെ ജപ്പാൻ കാലാവസ്ഥാ ഏജൻസി (JMA) സുനാമി മുന്നറിയിപ്പ് പിൻവലിച്ചു.
അയോമോരിയിലെ പല ഭാഗങ്ങളിലും പ്രകമ്പനം ശക്തമായിരുന്നു. ഹാച്ചിനോഹെ നഗരത്തിൽ ജപ്പാനിലെ സീസ്മിക് ഇന്റൻസിറ്റി സ്കെയിലിൽ ‘അപ്പർ 6’ (Upper 6) രേഖപ്പെടുത്തി. ഭാരമേറിയ വസ്തുക്കൾ വരെ മറിഞ്ഞുവീഴുന്ന സ്ഥിതിവിശേഷമുണ്ടാക്കുന്ന തീവ്രതയാണിത്.
തിങ്കളാഴ്ചത്തെ ഭൂചലനത്തിൽ ഏഴ് പേർക്ക് പരിക്കേറ്റതായി പ്രധാനമന്ത്രി സനേ തകൈച്ചി (Sanae Takaichi) സ്ഥിരീകരിച്ചു. ആരുടെയും നില ഗുരുതരമല്ല. നൂറുകണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. എന്നാൽ, പ്രദേശത്തെ ആണവനിലയങ്ങളിൽ തകരാറുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസം. ഈസ്റ്റ് ജപ്പാൻ റെയിൽവെ ട്രെയിൻ സർവ്വീസുകൾ താത്ക്കാലികമായി നിർത്തിവെച്ചു. അപകടസാദ്ധ്യത ഇനിയും ഒഴിഞ്ഞിട്ടില്ലെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകുന്നു. 20,000-ത്തോളം പേരുടെ മരണത്തിനിടയാക്കിയ 2011 മാർച്ചിലെ 9.0 തീവ്രതയുള്ള ഭൂചലനത്തിന്റെയും സുനാമിയുടെയും ഓർമ്മകൾ നിലനിൽക്കെയാണ് ജപ്പാനെ വീണ്ടും മുൾമുനയിലാക്കി തുടർച്ചയായ ഭൂചലനങ്ങൾ ഉണ്ടായിരിക്കുന്നത്.
