തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയിൽ തുടർ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ച് കേരളം. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി കത്തിന്റ കാര്യം അറിയിച്ചത്. ഇതുവരെയും കത്തയക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രിമാരായ കെ രാജനും പി പ്രസാദും മുഖ്യമന്ത്രിയെ നേരിൽ കാണുകയും കത്ത് വൈകുന്നതിൽ പാർട്ടിയുടെ അതൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് കേന്ദ്രത്തിന് കത്തയച്ചത്.
കഴിഞ്ഞ 29 നായിരുന്നു കരാറിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. മന്ത്രിസഭ തീരുമാനം എടുത്തിട്ടും വിദ്യാഭ്യാസ വകുപ്പ് കത്ത് അയയ്ക്കാൻ ബോധപൂർവ്വം വൈകിപ്പിക്കുകയാണെന്ന അതൃപ്തി സിപിഐ പ്രകടിപ്പിച്ചിരുന്നു.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട കേരള സർക്കാർ തീരുമാനം കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതായി മന്ത്രി വി ശിവൻകുട്ടിയും പിന്നീട് വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ചാണ് കത്തയച്ചതെന്നും ബാക്കി കാര്യങ്ങൾ ഉപസമിതി കൂടി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ പിഎം ശ്രീ സംബന്ധിച്ച് കേരള സർക്കാർ എടുത്ത നിലപാട് അറിയിച്ചിരുന്നതായി ശിവൻകുട്ടി പറഞ്ഞു. രേഖാമൂലമായിരുന്നില്ല അറിയിച്ചതെന്നും വാക്കാൽ പറഞ്ഞതാണെന്നുമാണ് അറിയിച്ചത്. പിഎം ശ്രീയിലെ സർക്കാർ നിലപാട് അറിയിച്ച ശേഷം അനുകൂലമായോ പ്രതികൂലമായോ കേന്ദ്ര മന്ത്രി പ്രതികരണം അറിയിച്ചില്ലെന്നാണ് ശിവൻകുട്ടി വ്യക്തമാക്കിയത്.
