കൊച്ചി : കേരള സർവ്വകലാശാല യൂണിയന് കാലാവധി പൂർത്തിയാകുന്നതുവരെ തുടരാമെന്ന് ഹൈക്കോടതി. കൂടാതെ, സർവ്വകലാശാല ഫണ്ട് അനുവദിച്ച രണ്ട് പരിപാടികൾ നടത്താനും അനുമതി നൽകി. യൂണിയൻ പ്രവർത്തനങ്ങൾ മരവിപ്പിച്ച വിസിയുടെ നടപടിക്കെതിരെ സർവ്വകലാശാല യൂണിയൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.
യൂണിയൻ കലോത്സവം നടത്താൻ വിസി അനുമതി നൽകില്ലെന്നാരോപിച്ച് കഴിഞ്ഞ ദിവസം കേരള സർവ്വകലാശാല ആസ്ഥാനത്ത് വിസിക്കെതിരെ എസ്എഫ്ഐയുടെ കനത്ത പ്രതിഷേധമാണ് നടന്നത്. തുടർന്ന് എസ്എഫ്ഐ പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷമുണ്ടാവുകയും യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതിഷേധത്തിന് പിന്നാലെ സർവ്വകലാശാല യൂണിയൻ വിസി അസാധുവാക്കി. കാലാവധി തീർന്നെന്ന് വിസിയും പ്രതികാര നടപടിയെന്ന് എസ്എഫ്ഐയും നിലപാടെടുത്തു. തുടർന്നാണ് യൂണിയൻ പ്രതിനിധികൾ ഹൈക്കോടതിയെ സമീപിയ്ക്കുകയും അനുകൂല ഉത്തരവ് നേടുകയും ചെയ്തത്.
നിലവിലെ യൂണിയന്റെ നേതൃത്വത്തിൽ ഏപ്രിലിൽ കലോത്സവം നടത്തിയതാണെന്നാണ് ഇന്നലെ വിസി വിശദീകരിച്ചത്. എന്നാൽ അത്കഴിഞ്ഞ വർഷത്തെ മുടങ്ങിയ കലോത്സവമെന്നാണ് എസ്എഫ്ഐ വ്യക്തമാക്കിയത്.
