തൃശ്ശൂർ : തൃശ്ശൂർ വൈന്തലയിൽ അങ്കണവാടി ജീവനക്കാരിയുടെ മൂന്നു പവൻ മാല കവർന്ന് മൂന്നംഗ സംഘം. മുളകുപൊടി മുഖത്തേക്കെറിഞ്ഞായിരുന്നു കവർച്ച. സംഭവത്തിൽ മൂന്നുപേരേയും പോലീസ് പിടികൂടി. മാല കവർന്ന മൂന്നംഗ സംഘത്തിലെ യുവതിയെ അങ്കണവാടി ജീവനക്കാരിയായ മോളി ജോർജിന് തിരിച്ചറിയാൻ കഴിഞ്ഞതാണ് പ്രതികളെ പിടിക്കാൻ സഹായകമായത്.
പാടത്തോട് ചേർന്ന റോഡിലൂടെ പോകുമ്പോൾ പരിചയക്കാരിയായ ഒരു യുവതിയും രണ്ടു യുവാക്കളും സംസാരിച്ചുനിൽക്കുന്നത് മോളി ജോർജ് ശ്രദ്ധിച്ചിരുന്നു. തുടർന്ന് നടക്കുന്നതിനിടയിൽ അവരിൽ ഒരാൾ പിന്നിലൂടെ ബൈക്കിലെത്തി മുളകുപൊടി മുഖത്തേയ്ക്കെറിഞ്ഞ് മാല പൊട്ടിക്കുകയായിരുന്നു. മോളിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ മുഖത്ത് പാലൊഴിച്ചാണ് മുളകുപൊടി നീക്കിയത്. പിന്നീട് ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയശേഷം മാള പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി.
മോളിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തോടെ കുറ്റം സമ്മതിച്ചു. വൈന്തല സ്വദേശി ആയ അഞ്ജനയും രണ്ട് ആൺ സുഹൃത്തുക്കളുമാണ് പിടിയിലായത്. ഒരു ആൺസുഹൃത്ത് പ്രായപൂർത്തിയായിട്ടില്ല. ലഹരി ഉപയോഗത്തിനുള്ള പണത്തിനായാണ് മോഷണമെന്നാണ് പ്രാഥമിക നിഗമനം.
