ന്യൂഡൽഹി : ലോക്‌സഭയിൽ വീണ്ടും കേന്ദ്ര .സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. ഇന്ത്യ-യുഎസ് വ്യാപാര കരാറിനെച്ചൊല്ലിയായിരുന്നു രാഹുൽ ഗാന്ധി സർക്കാരിനെ പ്രതിരോധത്തിലാക്കിയത്. ഈ വ്യാപാര കരാറിൽ സർക്കാർ ലജ്ജിക്കണമെന്ന് പറഞ്ഞ രാഹുൽ കേന്ദ്രം “ഇന്ത്യയെ വിറ്റു” എന്നും അമേരിക്കൻ സാധനങ്ങൾ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചതിലൂടെ കർഷകരുടെ ഉപജീവനമാർഗം സർക്കാർ അപകടത്തിലാക്കിയെന്നും വിമർശിച്ചു.
“നിങ്ങൾ ഇന്ത്യയെ വിറ്റു. ഭാരതത്തെ വിൽക്കുന്നതിൽ നിങ്ങൾക്ക് ലജ്ജയില്ലേ? നിങ്ങൾ നമ്മുടെ അമ്മയായ ഭാരത മാതാവിനെ വിറ്റു.” വ്യാപാര കരാറിനെക്കുറിച്ച് പരാമർശിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ അമേരിക്കയ്ക്ക് കൈമാറി കർഷകരുടെ താൽപ്പര്യങ്ങൾ ബലികഴിച്ചതോടെ മൊത്തത്തിൽ രാജ്യം അമേരിക്കയ്ക്ക് കീഴടങ്ങിയിരിയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ബ്ലോക്ക് സർക്കാർ യുഎസുമായുള്ള വ്യാപാര കരാർ ചർച്ച ചെയ്തിരുന്നെങ്കിൽ, ഇന്ത്യയെ തുല്യമായി പരിഗണിക്കണമെന്ന് ഡൊണാൾഡ് ട്രംപിനോട് പറയുമായിരുന്നുവെന്നും ഗാന്ധി കൂട്ടിച്ചേർത്തു.
കർഷകരുടെ താൽപ്പര്യങ്ങൾ ലംഘിക്കപ്പെട്ടു. യുഎസിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾ ഇന്ത്യൻ വിപണികളിൽ ‘വെള്ളപ്പൊക്ക’മുണ്ടാക്കുമെന്നും കർഷകർ ഒരു “കൊടുങ്കാറ്റിനെ” നേരിടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യൻ തുണി വ്യവസായം ഇപ്പോൾ പരിസമാപ്തിയിലായിയെന്നും അദ്ദേഹം ആരോപിച്ചു.
“നമ്മൾ പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലേക്ക് നീങ്ങുകയാണ്. രാഷ്ട്രം വിറ്റുതീർന്നു. രാഷ്ട്രത്തിന്റെ വിവരങ്ങൾ വിറ്റുതീർന്നു. ഇപ്പോൾ കർഷകരേയും വിറ്റു.” ഗാന്ധി തന്റെ പ്രസംഗം അവസാനിപ്പിച്ചുകൊണ്ട് പറഞ്ഞു
