ടെഹ്റാൻ :ഇസ്രയേൽ- യുഎസ് സംയുക്ത ആക്രമണത്തിൽഇറാനിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടം. ഇറാന്റെ സമ്പൂർണ നാശമാണ് ലക്ഷ്യമെന്നും വരും ദിവസങ്ങളിൽ അതിശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇതുവരെ ആക്രമിക്കാൻ ആലോചിക്കാത്ത ഇടങ്ങളിൽ ആക്രമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ വ്യക്തമാക്കി.
അയൽ രാജ്യങ്ങൾ ആക്രമിക്കില്ലെന്ന ഇറാൻ്റെ പ്രസ്താവനയേയും ട്രംപ് വിമർശിച്ചു. അയൽ രാജ്യങ്ങളുമായി ഒരു പ്രശ്നമില്ലെന്നും തങ്ങളെ ആക്രമിക്കാൻ അയൽ രാജ്യങ്ങളിലെ സ്ഥലങ്ങൾ ഉപയോഗിക്കാതിരുന്നാൽ തിരിച്ച് ആക്രമിക്കില്ലെന്നുമായിരുന്നു ഇറാന്റെ അറിയിപ്പ്. ഇറാൻ തോറ്റുകൊണ്ടിരിക്കുകയാണെന്നും മിഡിൽഈസ്റ്റിൽ ഇറാൻ തോൽവി രുചിച്ചിരിക്കുകയാണെന്നുമാണ് ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ ട്രംപ് പറഞ്ഞത്. സമ്പൂർണ്ണമായി ഇറാൻ ഞങ്ങൾക്ക് കീഴ്പ്പെടണം എന്നും ആവശ്യപ്പെട്ടു. വലിയ വിനാശമുണ്ടാക്കും, ഒരുപാട് ജീവനുകൾ നഷ്ടമാകും തുടങ്ങി വലിയ മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് ട്രംപ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
