[ Photo : Al Image ]
വാഷിങ്ടൺ : കോവിഡ് മഹാമാരിയുടെ പ്രതിസന്ധികളിൽ നിന്ന് ഒരു പരിധി വരെ ലോകം മുക്തമാകാൻ ശ്രമിക്കുന്നതിനിടെ അമേരിക്കയിൽ നിന്ന് വീണ്ടുമിതാ ആശങ്കാജനകമായ ഒരു വാർത്ത വരുന്നു. അമേരിക്കയിലുടനീളം ‘സിക്കാഡ വേരിയന്റ്’ (BA.3.2) എന്ന പേരിലുള്ള കോവിഡ് വൈറസിന്റെ പുതിയ രൂപം അതിവേഗത്തിൽ പടർന്നു പിടിയ്ക്കുകയാണ്. ഈ പുതിയ വകഭേദത്തിന്റെ ലക്ഷണങ്ങളും വ്യാപന വേഗതയും ആരോഗ്യ വിദഗ്ധരെ അത്ഭുതപ്പെടുത്തുന്ന വ ജാഗ്രതയിലേക്കാണ് നയിയ്ക്കുന്നത്.
CDC റിപ്പോർട്ട് പ്രകാരം , BA.3.2 ഇതുവരെ ഏകദേശം 25 യുഎസ് സംസ്ഥാനങ്ങളിലും ലോകമെമ്പാടുമുള്ള 23 ലധികം രാജ്യങ്ങളിലും (ഡെൻമാർക്ക്, ജർമ്മനി, നെതർലാൻഡ്‌സ് പോലുള്ളവ) കണ്ടെത്തിയിട്ടുണ്ട്. ആഗോളതലത്തിൽ, ആദ്യത്തെ കേസ് 2024 നവംബറിൽ ദക്ഷിണാഫ്രിക്കയിലാണ് കണ്ടെത്തിയത്. 2025 സെപ്റ്റംബറിൽ അവിടെ കേസുകൾ വർദ്ധിക്കാൻ തുടങ്ങി.
മലിനജല സാമ്പിളിംഗിലൂടെയും യാത്രക്കാരുടെ പരിശോധനയിലൂടെയും യുഎസ് സംസ്ഥാനങ്ങളിൽ പകുതിയിലെങ്കിലും സിക്കാഡ വേരിയന്റ്
കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഫ്ലോറിഡ, കാലിഫോർണിയ, ന്യൂയോർക്ക് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പുകൾ മുൻകരുതലുകൾ എടുക്കാനും ജാഗ്രത പാലിക്കാനും ജനങ്ങളെ ഉപദേശിച്ചിട്ടുണ്ട്
എന്താണ് സിക്കാഡ വേരിയന്റ്
BA.3.2 വേരിയന്റ് അഥവാ സിക്കാഡ വേരിയന്റ്, 2024 നവംബറിൽ ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി കണ്ടെത്തിയത്. ഒമൈക്രോൺ കുടുംബത്തിലെ ഈ പുതിയ ഉപ വകഭേദം പിന്നീട് 2025 ൽ ഇത് വിവിധ ഭൂഖണ്ഡങ്ങളിലേക്ക് വ്യാപിച്ചു. മറ്റ് സ്ട്രെയിനുകളിൽ നിന്ന് ഇതിനെ ഗണ്യമായി വ്യത്യസ്തമാക്കുന്ന 70-75 ജനിതക മ്യൂട്ടേഷനുകൾ ഇതിനുണ്ട്. ഇത് മുമ്പത്തെ ‘JN.1’ വകഭേദത്തിൽ നിന്ന് ഗണ്യമായി വ്യത്യസ്തമായതുകൊണ്ട് തന്നെ ശാസ്ത്രജ്ഞർ ഇതിനെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. സിഡിസി റിപ്പോർട്ട് അനുസരിച്ച് , കുറഞ്ഞത് 22-23 രാജ്യങ്ങളിലും യുഎസ് സംസ്ഥാനങ്ങളുടെ പകുതിയോളം ഭാഗങ്ങളിലും സിക്കാഡ വേരിയന്റ് ഇതിനിടെ കണ്ടെത്തിയിട്ടുണ്ട്. 3 വിമാന മാലിന്യ സാമ്പിളുകളിലും 20 ലധികം സംസ്ഥാനങ്ങളിൽ നിന്നുള്ള 132 മാലിന്യ സാമ്പിളുകളിലും ഇത് കണ്ടെത്തിയിട്ടുണ്ടെന്ന് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നിലവിൽ ഇതിനെ ഒരു വേരിയന്റ് അണ്ടർ മോണിറ്ററിംഗ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതായത് ഇത് സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നർത്ഥം. അതേസമയം, ഇതുവരെ ഇത് ഒരു വേരിയന്റ് ഓഫ് കൺസെൻഷൻ ആയി പ്രഖ്യാപിച്ചിട്ടുമില്ല.
വാക്സിനേഷൻ എടുത്തവരെയും ഈ വകഭേദം ബാധിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നിരുന്നാലും, മരണനിരക്കിൽ ഇതുവരെ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല എന്നത് ആശ്വാസം. സിക്കാഡ വകഭേദം വളരെക്കാലമായി നിശബ്ദമായി പടർന്നുകൊണ്ടിരുന്നുവെന്നും ഇപ്പോൾ അത് വീണ്ടും പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും ശാസ്ത്രജ്ഞർ പറയുന്നു. പ്രതിരോധശേഷി ഒഴിവാക്കാൻ ഇതിന് ചില കഴിവുകളുണ്ടാകാമെന്ന് ആദ്യകാല പഠനങ്ങൾ സൂചിപ്പിക്കുന്നു, എന്നാൽ ഇതുവരെയുള്ള ഡാറ്റ ഇത് കൂടുതൽ മാരകമായതോ ആശുപത്രിയിൽ പ്രവേശനം വർദ്ധിപ്പിക്കുന്നതോ ആണെന്ന് കാണിച്ചിട്ടില്ല.
“BA.3.2 ഇതുവരെ ഒരു അടിയന്തര ഭീഷണിയാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ഞാൻ കരുതുന്നു. പക്ഷേ അത് പടരുകയും നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു, അതിനാൽ ഇത് പരിവർത്തനം ചെയ്യപ്പെടാനും വേഗത്തിൽ പടരാനും സാധ്യതയുണ്ട്, ഇത് ഒരു രോഗ ഭീഷണി ഉയർത്തുന്നു,” ബാൾട്ടിമോറിലെ ജോൺസ് ഹോപ്കിൻസ് ബ്ലൂംബെർഗ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പകർച്ചവ്യാധി വിഭാഗത്തിലെ വൈറോളജിസ്റ്റ് ഡോ. ആൻഡ്രൂ പെക്കോസ് പറയുന്നു.
പരിഭ്രാന്തരാകേണ്ട ആവശ്യമില്ല, ജാഗ്രത പാലിക്കുക എന്നതാണ് വിദഗ്ദ്ധരുടെ നിലപാട്. തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, കൈകളുടെ ശുചിത്വം പാലിക്കുക, കൃത്യസമയത്ത് വാക്സിനേഷൻ എടുക്കുക എന്നിവയാണ് ഏറ്റവും വിശ്വസനീയമായ സുരക്ഷാ മാർഗ്ഗങ്ങളായി കണക്കാക്കപ്പെടുന്നത്. ഇന്ത്യയിൽ ഒരു കേസും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല, പക്ഷേ അന്താരാഷ്ട്ര യാത്രകളിൽ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണ്. തിരക്കേറിയ സ്ഥലങ്ങളിൽ മുൻകരുതലുകൾ പുന:രാരംഭിക്കണമെന്ന് ഡോക്ടർമാർ ഉപദേശിക്കുന്നു.
ലക്ഷണങ്ങൾ
പ്രാഥമിക നിരീക്ഷണങ്ങളിൽ സിക്കാഡ വകഭേദത്തിന് സാധാരണ പനിയുടെ ലക്ഷണങ്ങളോട് സാമ്യമുണ്ടെങ്കിലും ശരീരത്തെ വളരെ വേഗത്തിൽ ക്ഷീണിപ്പിക്കുന്നതായി കണ്ടെത്തി. കടുത്ത പനി, തൊണ്ടവേദന, തുടർച്ചയായ ചുമ, കഠിനമായ ശരീരവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചില രോഗികൾക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടും രുചിയും മണവും നഷ്ടപ്പെടുന്നതും അനുഭവപ്പെടുന്നതായി പറയുന്നു.
