ദുബൈ : ഇറാൻ ഡ്രോൺ ആക്രമണത്തിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് തീപ്പിടുത്തം. തിങ്കളാഴ്ച രാവിലെ ഇന്ധന ടാങ്കിൽ ഡ്രോൺ പതിച്ചതിനെത്തുടർന്നാണ് തീപ്പിടുത്തമുണ്ടായത്. മുൻകരുതൽ നടപടിയായി വിമാന സർവ്വീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ ഡിഫൻസ് ടീമുകളെ ഉടൻ വിന്യസിച്ചതായും ഇതുവരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ദുബൈ അധികൃതർ അറിയിച്ചു.
“ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് (ഡിഎക്സ്ബി) സമീപം ഒരു ഡ്രോൺ അപകടം ഇന്ധന ടാങ്കുകളിലൊന്നിനെ ബാധിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ ദുബായ് സിവിൽ ഡിഫൻസ് ടീമുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഇതുവരെ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല,” ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

ഫെബ്രുവരി 28 ന് ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുക്താക്രമണത്തെ തുടർന്ന് ഇറാൻ മിഡിൽ ഈസ്റ്റിലുടനീളം യുഎസ് താവളങ്ങളെ ലക്ഷ്യം വെച്ചു കൊണ്ടാണ് പ്രതിരോധം തീർക്കുന്നത്. യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഇറാന് അവരുടെ
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ നഷ്ടപ്പെട്ടു. ഇറാനിലാകെ വ്യാപകമായ നാശനഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. പകരം, ഗൾഫ് മേഖലകളിലെ യുഎസ് നയതന്ത്ര ദൗത്യങ്ങൾ, സൈനിക താവളങ്ങൾ, എണ്ണ സൗകര്യങ്ങൾ, തുറമുഖങ്ങൾ എന്നിവ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ പ്രതിരോധത്തിൽ അറബ് രാജ്യങ്ങൾക്ക് വിമാനത്താവളങ്ങൾ, ഹോട്ടലുകൾ, റെസിഡൻഷ്യൽ, വാണിജ്യ കെട്ടിടങ്ങൾ തുടങ്ങിയ നിർണായക അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിലായി 2,000-ത്തിലധികം മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണ് നേരിടേണ്ടി വന്നത്.
അടിയന്തരമായി യുദ്ധം വസാനിപ്പിക്കണമെന്നാണ് സൗദിയും യു.എ.ഇയും അടക്കം അറബ് രാഷ്ട്രങ്ങൾ ആവശ്യപ്പെടുന്നത്. ഖത്തർ പ്രധാനമന്ത്രിയുമായി സൗദി വിദേശകാര്യമന്ത്രി സംസാരിച്ചു. ബഹറൈൻ വിദേശകാര്യമന്ത്രിയുമായും സംസാരിച്ചു. ഇതിനിടെ, കൂടുതൽ ആക്രമണശ്രമങ്ങൾ തടഞ്ഞെന്ന് സൗദി അറിയിച്ചു. ഇതുവരെ സൗദി 56 ബലിസ്റ്റിക് മിസൈലുകളും 17 ക്രൂസ് മിസൈലുകളും 450 ഡ്രോണുകളുമാണ് നേരിട്ടത് . അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ മൊബൈൽ ആപ്ലിക്കേഷനും സൗദി പുറത്തിറക്കി.അതേസമയം, ലക്ഷ്യം പൂർത്തിയാക്കും വരെ ഇറാന് മേൽ ആക്രമണം തുടരുമെന്നാണ് ഇസ്രയേൽ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ എഫി ഡെഫ്രിൻ വ്യക്തമാക്കിയത്. സർക്കാരുകളെ അട്ടിമറിക്കുക അല്ല ലക്ഷ്യമെന്നും ഡെഫ്രിൻ പ്രതികരിച്ചു. അതിനിടെ ഇറാൻ ചർച്ചകൾക്ക് തയാറായി എന്ന ട്രംപിന്‍റെ അവകാശ വാദം ഇറാന്റെ വിദേശകാര്യ മന്ത്രി നിഷേധിച്ചു.
