തിരുവനന്തപുരം : സംസ്ഥാനത്ത് എല്ലാ ജില്ലകളിലും അത്യാധുനിക സൗകര്യങ്ങളോടെ ‘മോഡൽ ഓട്ടിസം കോംപ്ലക്സുകൾ’ നിർമ്മിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ട് സർക്കാർ. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസവും വിദഗ്ധ ചികിത്സയും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഓട്ടിസം സ്പെക്ട്രം ഡിസോഡർ ബാധിച്ച കുട്ടികളുടെ വ്യക്തിഗത പഠനത്തിനും വിവിധ തെറാപ്പികൾക്കും മുൻഗണന നൽകുന്ന രീതിയിലാണ് ഈ കോംപ്ലക്സുകൾ വിഭാവനം ചെയ്തിട്ടുള്ളത്.
ബാരിയർഫ്രീ പ്രവേശനം, സ്പീച്ച് – ഒക്യുപ്പേഷണൽ തെറാപ്പി മുറികൾ, കൗൺസലിംഗ് സെന്ററുകൾ തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാകും. കുട്ടികൾക്ക് പുറമെ രക്ഷിതാക്കൾക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനുള്ള സംവിധാനങ്ങളും ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കും. ഏകദേശം 2 കോടി 70 ലക്ഷം രൂപ ചിലവിൽ നിർമ്മിക്കുന്ന ഈ കേന്ദ്രങ്ങളിലൂടെ ഭിന്നശേഷി കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
