ടെഹ്റാൻ : പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വധിച്ചതിൽ ശക്തമായി തിരിച്ചടിച്ച് ഇറാൻ. അമേരിക്കൻ പടക്കപ്പലായ എബ്രഹാം ലിങ്കൺ ആക്രമിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. നാല് ബാലസ്റ്റിക് മിസൈലുകൾ യു എസ് എസ് എബ്രഹാം ലിങ്കണിൽ പതിച്ചെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്സിനെ (ഐ ആർ ജി സി) ഉദ്ധരിച്ച് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ ന്റെ ഭാഗമായാണ് ഈ ആക്രമണമെന്ന് ഐ ആർ ജി സി പ്രസ്താവനയിൽ പറഞ്ഞു.
അമേരിക്കൻ – സയണിസ്റ്റ് ശത്രുക്കളുടെ താവളങ്ങൾ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളുടെ തുടർച്ചയാണിതെന്ന് ഇറാൻ അവകാശപ്പെട്ടു. ഇറാൻ സൈനിക കമാൻഡർമാരുടെ അഭിമാനകരമായ നീക്കമാണിതെന്നും പശ്ചിമേഷ്യയിലെ അമേരിക്കൻ സാന്നിദ്ധ്യത്തിനെതിരെയുള്ള ശക്തമായ താക്കീതാണിതെന്നും ഐ ആർ ജി വ്യക്തമാക്കി. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ട്രംപ് തയ്യാറായിട്ടില്ല.
എന്നാൽ, ഇറാൻ നടത്തിയ മിസൈൽ – ഡ്രോൺ ആക്രമണത്തിൽ തങ്ങളുടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രതിരോധ മന്ത്രാലയം (പെന്റഗൺ) ഔദ്യോഗികമായി സ്ഥിരീകരിച്ചു. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’യുടെ ഭാഗമായി ഇറാനിൽ ആക്രമണം തുടങ്ങിയ ശേഷം ആദ്യമായാണ് സൈനികർ കൊല്ലപ്പെട്ടെന്ന് അമേരിക്ക സമ്മതിയ്ക്കുന്നത്. ആക്രമണത്തിൽ അഞ്ച് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും അമേരിക്കൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. അതേസമയം പടക്കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കൺ ആക്രമിക്കപ്പെട്ടെന്ന ഇറാന്റെ അവകാശവാദം യു എസ് സെൻട്രൽ കമാൻഡ് (CENTCOM) തള്ളി. ഇറാന്‍റെ മിസൈലുകൾ കപ്പലിന്റെ പരിസരത്ത് പോലും എത്തിയിട്ടില്ലെന്നും കപ്പൽ പൂർണ്ണമായും സുരക്ഷിതമാണെന്നും അമേരിക്ക വ്യക്തമാക്കുന്നു.
