ന്യൂഡൽഹി : പാർട്ടിയുമായി നീണ്ടുനിന്ന സംഘർഷങ്ങൾക്കും തുടർന്ന് അടുത്തിടെ ഡൽഹിയിൽ നടന്ന അനുരഞ്ജനത്തിനും ശേഷം, വരാനിരിക്കുന്ന കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാനുള്ള നിർണായക പങ്ക് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിന് നൽകി ഹൈക്കമാൻ്റ്. കോൺഗ്രസ് പ്രചാരണ സമിതിയുടെ സഹ-ചെയർമാനായാണ് നിയമനം. ഇതിൽ ‘ഒരു വെടിക്ക രണ്ട് പക്ഷി’ എന്ന ലക്ഷ്യമാണ് പാർട്ടി കാണുന്നത്. ഒന്ന്, സംസ്ഥാനത്തെ നഗരപ്രദേശങ്ങളിലെയും യുവ വോട്ടർമാർക്കിടയിലും തരൂരിന്റെ വിശ്വപൗരൻ എന്ന ഇമേജും ആകർഷണീയതയും വാക്ചാതുരിയും മുതലെടുക്കുക എന്നത് തന്നെ. രണ്ടാമത്തേത്, ഒരു പാർട്ടിയെ നയിക്കാനുള്ള ഉത്തരവാദിത്വം നൽകിയതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെയെങ്കിലും തരൂർ മോദിയെ സ്തുതിച്ച് പാർട്ടിയെ വെട്ടിലാക്കില്ല എന്നതും!
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും മുതിർന്ന നേതാവ് രാഹുൽ ഗാന്ധിയുമായും നടത്തിയ കൂടിക്കാഴ്ചയ്ക്ക് ദിവസങ്ങൾക്കിപ്പുറമാണ് തരൂരിന് പുതിയ നിയോഗം കൈവരുന്നത്. അനുരഞ്ജനത്തിന് മുമ്പ് പാർട്ടിയുമായുള്ള അസ്വാരസ്യങ്ങൾക്കപ്പുറം, കേന്ദ്രത്തിലേയും കേരളത്തിലെയും സർക്കാരുകളുടെ പ്രവർത്തനങ്ങളെ പ്രകീർത്തിയ്ക്കുന്നതായിരുന്നു കോൺഗ്രസിന് ഏറെ തലവേദന സൃഷ്ടിച്ചിരുന്നത’
അനുരഞ്ജനത്തിന് ശേഷമുള്ള ശശി തരൂർ ആകെ മാറിയിട്ടുണ്ടെന്നാണ് വിലയിരുത്തൽ കഴിഞ്ഞ ദിവസം പാർലമെൻ്റിൽ തരൂർ കോൺഗ്രസിനെ പ്രതിരോധിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള ചർച്ചയ്ക്കും തുടക്കമിട്ട് കോൺഗ്രസ്സുകാരനെന്ന മിടുക്കുകാട്ടി.
കേരളത്തിൽ ചില നേതാക്കൾ തന്നെ ഒതുക്കാൻ ശ്രമിച്ചതിലാണ് തരൂരിൻ്റെ അതൃപ്തിയത്രയും പ്രകടമായിരുന്നത്.
തിരുവനന്തപുരത്ത് നിന്ന് നാല് തവണ ലോക്സഭാംഗമായ തരൂർ സംസ്ഥാനത്തെ കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകുമെന്നാണ് പറയുന്നത്.രമേശ് ചെന്നിത്തല നയിക്കുന്ന പ്രചാരണ സമിതിയുടെ സഹ-അദ്ധ്യക്ഷനെന്ന നിലയിൽ തരൂരിനെ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ഏത് രീതിയിൽ അംഗീകാരം നൽകും എന്നാണ് ഇനി കണ്ടറിയേണ്ടത്.
