ടെഹ്‌റാൻ: ഇസ്രയേൽ-അമേരിക്ക സംയുക്താക്രമണത്തിലും ഇറാൻ്റെ പ്രതിരോധത്തിലും പൊലിയുന്ന മനുഷ്യജീവനുകളുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. ഇതുവരെ ഇറാനിൽ മാത്രം 1230 പേർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. മിനാബിലെ സ്കൂളിൽ 165 കുരുന്നുകളുടെ ജീവനെടുത്ത അമേരിക്കൻ ആക്രമണമാണ് ഇതിൽ ഏറ്റവും ഹീനമായത്.
സംഘർഷത്തിൻ്റെ ഏഴാം ദിവസവും അമേരിക്ക – ഇസ്രയേൽ പക്ഷവും ഇറാനും അൽപ്പം പോലും അയയാതെ മുന്നോട്ട് പോവുകയാണ്. വരുംദിവസങ്ങളിലും ഇറാനിനെതിരെ ശക്തമായ ആക്രമണം തുടരുമെന്നാണ് അമേരിക്കയും ഇസ്രയേലും വ്യക്തമാക്കുന്നത്. മറുപുറത്ത്, ഏത് യുദ്ധവിന്യാസത്തെയും നേരിടുമെന്ന നിലപാടിലുറച്ചാണ് ഇറാനും. .
ഇറാനിൽ യുഎസ് കരസേനാ നടപടികൾക്ക് തുടക്കമിടാനുള്ള ശ്രമമുണ്ട്. എന്നാൽ, ഇത് സംഭവിച്ചാൽ അതിന്റെ അനന്തരഫലങ്ങൾ വിനാശകരമാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ കരസേനാ നടപടിയെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്നും അബ്ബാസ് അരഗ്ചി പറഞ്ഞു. ഏത് സാഹചര്യത്തിനും ഇറാൻ സൈന്യം തയ്യാറാണെന്നും ഒരു കര ആക്രമണം യുഎസ് സൈന്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും എൻബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ അരാഗ്ചി മുന്നറിയിപ്പ് നൽകി. മുൻകാല സംഘർഷങ്ങളിൽ നിന്ന് ഇറാൻ പാഠങ്ങൾ പഠിച്ചുവെന്നും, കരയിൽ യുദ്ധം രൂക്ഷമാകുകയാണെങ്കിൽ യുഎസ് സേനയെ നേരിടാൻ തങ്ങളുടെ സൈന്യത്തിന് കഴിയുമെന്ന് ഇപ്പോൾ ആത്മവിശ്വാസമുണ്ടെന്നും അരാഗ്ചി പറഞ്ഞു.
രാജ്യത്തുടനീളം യുഎസ്, ഇസ്രായേൽ വ്യോമാക്രമണങ്ങൾ തുടരുന്നുണ്ടെങ്കിലും ടെഹ്‌റാൻ വെടിനിർത്തലിന് തുടക്കമിടില്ലെന്ന് പറഞ്ഞ അരാഗ്ചി വാഷിംഗ്ടണുമായുള്ള ചർച്ചകളുടെ സാദ്ധ്യതയും തള്ളിക്കളഞ്ഞു. നിലവിലെ യുദ്ധം തുടരാൻ അമേരിക്കയ്ക്ക് കഴിയില്ലെന്ന് ഇറാൻ വിശ്വസിക്കുന്നുവെങ്കിൽ അത് തെറ്റാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു, വാഷിംഗ്ടൺ യുദ്ധം ആരംഭിച്ചതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇറാനെ ആക്രമിക്കാൻ ആരംഭിച്ച ഓപ്പറേഷൻ എപ്പിക് ഫ്യൂറിയെക്കുറിച്ചും ട്രംപ് സംസാരിച്ചു. അദ്ദേഹം പറഞ്ഞു, “അവർക്ക് (ഇറാൻ) വ്യോമസേനയില്ല, വ്യോമ പ്രതിരോധമില്ല, അവരുടെ എല്ലാ വിമാനങ്ങളും പോയി, അവരുടെ മിസൈലുകൾ പോയി, അവരുടെ ലോഞ്ചറുകളും പോയി – ഏകദേശം 60% ഉം അവരുടെ ഉപകരണങ്ങളുടെ 64% ഉം പോയി.” – ട്രംപ് അവകാശപ്പെട്ടു.
