തിരുവനന്തപുരം : കേരള സർക്കാർ ഫെബ്രുവരി രണ്ടാം വാരം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുന്നത് പുന:പരിശോധിക്കണമെന്ന് പ്രമുയരോട് അഭ്യർത്ഥിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഫെബ്രുവരി 15 ന് നടക്കാനിരിക്കുന്ന ‘വികസനത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള അന്താരാഷ്ട്ര സമ്മേളനം’ എന്ന പരിപാടിയിൽ നിന്ന് വിട്ടുനിൽക്കണമെന്ന് തുറന്ന കത്തിലൂടെയാണ് രമേശ് ചെന്നിത്തല അഭ്യർത്ഥിച്ചത്.
അമർത്യ സെൻ, റോമില ഥാപ്പർ, ഡോ. ശകുന്തള തിൽസ്റ്റെഡ്, നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള, ഡിഎംകെ എംപി കനിമൊഴി എന്നിവരുൾപ്പെടെയുള്ള വിദഗ്ധരെ അഭിസംബോധന ചെയ്താണ് കത്ത്. പക്ഷപാതപരമായ ഒരു രാഷ്ട്രീയ ശബ്ദമായിട്ടല്ല, മറിച്ച് അവരുടെ പണ്ഡിതോചിതവും പൊതു സംഭാവനകളെയും ജനാധിപത്യ മൂല്യങ്ങളോടുള്ള പ്രതിബദ്ധതയെയും വളരെക്കാലമായി പ്രശംസിച്ചിട്ടുള്ള ഒരു പൗരനും നിയമസഭാംഗവുമെന്ന നിലയിലാണ് അഭ്യർത്ഥനയെന്ന് ചെന്നിത്തല കത്തിൽ പറയുന്നു.
സാധാരണ സാഹചര്യങ്ങളിൽ ഇത്തരമൊരു ക്ഷണം അഭിനന്ദനം അർഹിക്കുന്നതാണെന്ന് വ്യക്തമാക്കിയ രമേശ് ചെന്നിത്തല, ജനാധിപത്യങ്ങൾ ബൗദ്ധിക ഇടപെടലിലൂടെ ശക്തിപ്പെടുത്തപ്പെടുമെന്നും സർക്കാരുകൾ സ്വതന്ത്ര പണ്ഡിതരുടെയും പൊതു ചിന്തകരുടെയും പരിശോധനയ്ക്ക് വിധേയമാകണമെന്നും അഭിപ്രായപ്പെടുമ്പോഴും കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം സാധാരണയിൽ നിന്ന് വളരെ അകലെയാണെന്നുമുള്ള വാദം മുന്നോട്ടു വെയ്ക്കുകയും ചെയ്യുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ, സമ്മേളനം ഒരു അക്കാദമിക് വേദിയല്ലെന്നും ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ ഒരു തന്ത്രം മാത്രമാണെന്നും ചെന്നിത്തല ആരോപിക്കുന്നു..
ജനാധിപത്യ സ്വാതന്ത്ര്യങ്ങൾ, സ്ഥാപന സമഗ്രത, പൊതു ഉത്തരവാദിത്തം എന്നിവയെക്കുറിച്ചുള്ള റെക്കോർഡ് നിരന്തര വിമർശനത്തിന് വിധേയമാക്കുകയും സ്വേച്ഛാധിപത്യപരമായി വീക്ഷിക്കുകയും ചെയ്യുന്ന ഒരു നിലവിലുള്ള സർക്കാരിന്റെ ധാർമ്മിക നിയമസാധുത വീണ്ടെടുക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആഗോളതലത്തിൽ ബഹുമാനിക്കപ്പെടുന്ന ബുദ്ധിജീവികളുടെ പങ്കാളിത്തം, ഉദ്ദേശ്യം എന്തുതന്നെയായാലും, നിലവിലുള്ള ഭരണകൂടത്തിന്റെ അംഗീകാരമായി ചിത്രീകരിക്കപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് അദ്ദേഹം തുറന്ന കത്തിൽ മുന്നറിയിപ്പും നൽകി.
വികസനത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള സർക്കാരിന്റെ അവകാശവാദങ്ങളെ പ്രമുഖ ആഗോള മനസ്സുകൾ അംഗീകരിക്കുന്നുവെന്ന ധാരണ സൃഷ്ടിക്കുന്നതിനായി ചിത്രങ്ങൾ, തിരഞ്ഞെടുത്ത ഉദ്ധരണികൾ, ക്യൂറേറ്റഡ് ഉദ്ധരണികൾ എന്നിവ പ്രചരിപ്പിക്കുമെന്നും അതുവഴി സംസ്ഥാനത്തെ ജനങ്ങൾ അനുഭവിക്കുന്ന ജീവിത യാഥാർത്ഥ്യങ്ങളെ മറയ്ക്കുമെന്നും ചെന്നിത്തല ഓർമ്മപ്പെടുത്തുന്നു
