[Photo Courtesy : X]
ടെഹ്റാൻ : ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ടെൽ അവീവിലെ ഓഫീസ് ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തി ഇറാൻ. ടെൽ അവീവിന് പുറമെ ഹൈഫയിലെ സൈനിക കേന്ദ്രങ്ങൾക്കും ജറുസലേമിന് നേരെയും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐ.ആർ.ജി.സി.) ഖൈബർ മിസൈലുകൾ തൊടുത്തു.
ഇറാന്റെ ഭാഗത്തുനിന്നുള്ള മിസൈൽ വർഷം സ്ഥിരീകരിച്ചെങ്കിലും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുകയാണുണ്ടായതെന്ന് ഇസ്രായേൽ സൈന്യം വ്യക്തമാക്കി. ഇതേസമയം തന്നെ ഒമാൻ, ദുബൈ, അബുദാബി, ഖത്തർ, ബഹ്റൈൻ, കുവൈറ്റ് എന്നിവടങ്ങളിലേയ്ക്കും ഇറാൻ്റെ മിസൈൽ ആക്രമണം തുടർന്നു.
ഒമാനിലെ മസ്‌കറ്റ് തീരത്ത് എണ്ണക്കപ്പലിന് നേരെയുണ്ടായ ഡ്രോൺ ബോട്ട് ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഇന്ത്യക്കാരായ 16 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. കുവൈത്തിലെ അമേരിക്കൻ എംബസിക്ക് നേരെ ഉണ്ടായ ആക്രമണം പ്രതിരോധ സംവിധാനം ഉപയോഗിച്ച് തടഞ്ഞെന്ന് പറഞ്ഞെങ്കിലും കെട്ടിടത്തിന് മുകളിൽ കറുത്ത പുക ഉയർന്നത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. ദുബൈ, അബുദാബി, ഖത്തർ, ബഹ്റൈനിലെ മനാമ എന്നിവിടങ്ങളിലും സ്‌ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രായേലും അമേരിക്കയും ഇറാനിലുടനീളം നടത്തുന്ന സൈനിക നടപടികളിൽ ഇതുവരെ 555 പേർ കൊല്ലപ്പെട്ടതായി ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. ശനിയാഴ്ച നടത്തിയ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി
കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്
