ടെഹ്റാൻ : പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്കിൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി ഇറാൻ. സുപ്രധാന ഊർജ്ജ ഇടനാഴിയിലൂടെ കടന്നുപോകുന്ന കപ്പലുകൾക്ക് ടോൾ ചുമത്തുന്നതിനും അമേരിക്കൻ, ഇസ്രായേലി കപ്പലുകൾ ഹോർമുസ് കടലിടുക്ക് കടന്നുപോകുന്നതിൽ നിയന്ത്രണം കൊണ്ടുവരാനുള്ള നടപടികളുമാണ് ഇറാൻ നടപ്പാക്കുന്നത്. ഇറാൻ പാർലമെന്ററി സുരക്ഷാ സമിതി ഒരു പുതിയ മാനേജ്മെന്റ് പദ്ധതിക്ക് അംഗീകാരം നൽകിയതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
ദേശീയ സുരക്ഷാ കമ്മീഷനിലെ ഒരു അംഗം ഔപചാരികമായി പ്രഖ്യാപിച്ച ഈ പദ്ധതി, മെച്ചപ്പെട്ട സുരക്ഷാ ക്രമീകരണങ്ങൾ, കപ്പൽ സുരക്ഷാ പ്രോട്ടോക്കോളുകൾ, പരിസ്ഥിതി സംരക്ഷണ നടപടികൾ, ടോൾ സംവിധാനം നടപ്പിലാക്കൽ എന്നിവയുൾപ്പെടെ നിരവധി പ്രധാന ഘടകങ്ങളെ മുന്നോട്ടു വെയ്ക്കുന്നു. യുഎസ്, ഇസ്രായേൽ കപ്പലുകൾക്ക് പുറമേ, ഇറാനെതിരെ ഏകപക്ഷീയമായ ഉപരോധം ഏർപ്പെടുത്തിയ എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള കപ്പലുകൾ കടലിടുക്ക് കടക്കുന്നത് നിരോധിക്കുക എന്നതാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്. ഹോർമുസ് കടലിടുക്കിന് മേലുള്ള ഇറാന്റെ പരമാധികാരം ഊട്ടി ഉറപ്പിയ്ക്കുന്നതാണ് പുതിയ പദ്ധതി. ജലപാതയ്ക്കായി ഒമാനുമായി ഒരു നിയമപരമായ ചട്ടക്കൂട് സ്ഥാപിക്കാനും ഇത് ലക്ഷ്യമിടുന്നു.
ഇറാനെതിരായ യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നടപടിക്ക് ഏതാനും ദിവസങ്ങൾക്ക് ശേഷം, ഇറാന്റെ ഇസ്ലാമിക് റിപ്പബ്ലിക് ഗാർഡ് കോർപ്സിലെ (ഐആർജിസി) ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ചിടുന്നതായി പ്രഖ്യാപിച്ചു.
ലോകത്തിലെ ഏറ്റവും തിരക്കേറിയ എണ്ണ ഷിപ്പിംഗ് ചാനലുകളിലൊന്നായി ചോക്ക്‌പോയിന്റ് ഉപയോഗിച്ചിരുന്നതിനാൽ അടച്ചുപൂട്ടൽ ആഗോള ഊർജ്ജ പ്രതിസന്ധിക്ക് കാരണമായി, ലോകത്തിലെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും ഏകദേശം 20% ഈ ഇടനാഴിയിലൂടെയാണ് കടന്നുപോകുന്നതെന്ന് ബിബിസിയുടെ റിപ്പോർട്ട് പറയുന്നു. അടച്ചുപൂട്ടൽ ആഗോള എണ്ണ, പ്രകൃതിവാതക വിലയിൽ വർദ്ധനവിന് കാരണമായി, ഇത് നിരവധി രാജ്യങ്ങളെ ബാധിച്ചു.
ഹോർമുസിൽ ഇറാൻ ഉയർത്തിയ തടസ്സം ഇന്ത്യയിൽ ദ്രവീകൃത പെട്രോളിയം വാതകത്തിന്റെ (എൽപിജി) വിതരണത്തിൽ ക്ഷാമത്തിന് കാരണമായി. കാരണം രാജ്യം മൊത്തം എൽപിജിയുടെ 90 ശതമാനവും ഈ കടലിടുക്ക് വഴിയാണ് ഇറക്കുമതി ചെയ്യുന്നത്. ചെറുകിട തെരുവ് കച്ചവടക്കാർ മുതൽ റസ്റ്റോറന്റ് ഉടമകൾ വരെയുള്ള വലിയൊരു വിഭാഗം ആളുകളെ ക്ഷാമം നേരിട്ട് ബാധിച്ചു. എന്നാൽ, ഇന്ത്യയോട് ഇറാൻ കാണിച്ച സൗഹാർദ്ദപരമായ സമീപനം ഇന്ത്യൻ കപ്പലുകൾക്ക് എൽപിജിയുമായി ഹോർമുസ് കടക്കാനായി. ഹോർമുസിൽ കുടുങ്ങിയ നന്ദാദേവി, ശിവാലിക് എന്നിവയുൾപ്പെടെ നിരവധി കപ്പലുകൾക്കാണ് ഈ പാതയിലൂടെ സഞ്ചരിക്കാൻ ഇറാൻ അനുമതി നൽകിയത്. ഇത് ഇന്ത്യയിലെ എൽപിജി ക്ഷാമത്തിന് വലിയൊരളവുവരെ കരുത്തായി.
