ന്യൂഡല്‍ഹി : പൊതുസ്ഥലത്ത് ഉപയോഗിക്കാതിരിക്കുന്ന വാഹനങ്ങൾക്ക് മോട്ടോർവാഹന നികുതി ചുമത്തരുതെന്ന് സുപ്രീംകോടതി. മോട്ടോർവാഹന നികുതി നഷ്ടപരിഹാരസ്വഭാവമുള്ളതാണെന്നും
അതിന് ഉപയോഗവുമായി നേരിട്ടുബന്ധമുണ്ടെന്നും ജസ്റ്റിസ് മനോജ്മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. പൊതു അടിസ്ഥാനസൗകര്യങ്ങളായ റോഡുകളും ഹൈവേകളും മറ്റും ഉപയോഗിക്കുന്നതിനുള്ള തുക എന്ന നിലയ്ക്കാണ് ഈ നികുതി ചുമത്തുന്നതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.
രാഷ്ട്രീയ ഇസ്പത് നിഗമിന്റെ (ആർഐഎൻഎൽ) കീഴിലുള്ള വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിനകത്തെ സെൻട്രൽ ഡിസ്പാച്ച് യാഡിനകത്തുമാത്രം ഉപയോഗിച്ച 36 വാഹനങ്ങൾക്ക് നികുതി ചുമത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് വിധി. നികുതിയൊഴിവാക്കിത്തരണമെന്ന താരാചന്ദ് ലോജിസ്റ്റിക് സൊലൂഷൻസ് കമ്പനിയുടെ ആവശ്യം ആന്ധ്രപ്രദേശ് അധികൃതർ തള്ളിയതി തുടർന്നാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.
ഡിസ് പാച്ച് യാഡിനകത്തേക്ക് മറ്റാർക്കും പ്രവേശനമില്ലെന്നും അതിനാൽ പൊതുസ്ഥലമായി കാണാനാവില്ലെന്നുമുള്ള കമ്പനിയുടെ വാദം ഹൈക്കോടതി സിംഗിൾ ബെഞ്ച് ശരിവെച്ചു. മോട്ടോർ വാഹനനികുതിയായി കമ്പനിയിൽ നിന്ന് ഈടാക്കിയ 22,71,700 രൂപ തിരിച്ചു നൽകാനും കോടതി ഉത്തരവിട്ടു.