തിരുവനന്തപുരം : കേരളത്തിന്റെ റെയിൽവെ വികസനത്തിന് ആക്കം കൂട്ടേണ്ട അതിപ്രധാനമായ നേമം സാറ്റലൈറ്റ് ടെർമിനൽ പദ്ധതിയെ കേന്ദ്ര സർക്കാർ ബോധ:പൂർവ്വം അട്ടിമറിക്കുകയാണെന്ന ആരോപണവുമായി മന്ത്രി ശിവൻകുട്ടി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിലെ തിരക്ക് കുറയ്ക്കാനും ദക്ഷിണ കേരളത്തിലെ റെയിൽവെ വികസനത്തിനും അനിവാര്യമായ ഈ പദ്ധതിയുടെ ചിറകരിയുന്ന നടപടിയാണ് ഇപ്പോൾ കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും ശിവൻകുട്ടി കൂടിച്ചേർത്തു.
ആദ്യ മാസ്റ്റർ പ്ലാനിൽ നിന്ന് പദ്ധതിയെ പാടെ തകർക്കുന്ന രീതിയിലുള്ള മാറ്റങ്ങളാണ് റെയിൽവെ ഇപ്പോൾ വരുത്തിയിരിക്കുന്നത്. 5 പിറ്റ് ലൈനുകളും 10 സ്റ്റേബ്ലിംഗ് ലൈനുകളും നിർമ്മിക്കാനായിരുന്നു ആദ്യ പ്ലാൻ. എന്നാൽ ഇപ്പോൾ അത് ബജറ്റ് വെട്ടിക്കുറച്ച് വെറും 2 പിറ്റ് ലൈനായും 3 സ്റ്റേബ്ലിംഗ് ലൈനായും ചുരുക്കി.
ട്രെയിനുകൾ അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള സൗകര്യങ്ങളെ ഇല്ലാതാക്കുന്നതിലൂടെ നേമം ടെർമിനലിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കാനാണ് കേന്ദ്ര നീക്കം.
”2011-12 ബജറ്റിൽ പ്രഖ്യാപിക്കുകയും 2019-ൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കേന്ദ്ര റെയിൽവേ മന്ത്രി തറക്കല്ലിടുകയും ചെയ്ത പദ്ധതിയാണിത്. വോട്ട് ലക്ഷ്യമിട്ട് തറക്കല്ലിട്ട ശേഷം പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകുന്നത് ജനാധിപത്യപരമായ മര്യാദയല്ല. നേമത്തെ ജനങ്ങളോടും കേരളത്തോടും കേന്ദ്ര സർക്കാർ കാട്ടുന്ന ഈ നീതികേട് അംഗീകരിക്കാനാവില്ല. പദ്ധതിയുടെ ആദ്യ മാസ്റ്റർ പ്ലാൻ അനുസരിച്ച് തന്നെ നിർമ്മാണം പൂർത്തിയാക്കണം” – ശിവൻകുട്ടി ആവശ്യപ്പെട്ടു.
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കൂടിയായ നേമത്തെ സ്വയം പ്രഖ്യാപിത ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരൻ ഈ വിഷയത്തിൽ പുലർത്തുന്ന മൗനം ദുരൂഹമാണ്. കേരളത്തിന്റെ വികസനത്തിന് തുരങ്കം വെക്കുന്ന ഇത്തരം നടപടികൾക്കെതിരെ ജനകീയ പ്രതിഷേധം ഉയരേണ്ടതുണ്ടെന്നും ശിവൻകുട്ടി പറഞ്ഞു.
