ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കാൻ അമേരിക്കൻ പ്രസിഡൻ്റ് ട്രംപിനെ പ്രേരിപ്പിച്ചത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുയാണെന്ന് റിപ്പോർട്ട്. ബെഞ്ചമിൻ നെതന്യാഹുവും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നടത്തിയ നിർണ്ണായകമായ ഫോൺ സംഭാഷണമാണ് ഇതിന് പ്രേരകമായതെന്നാണ് വെളിപ്പെടുത്തൽ. ആക്രമണം നടത്തുന്നതിന് 48 മണിക്കൂർ മുമ്പ് നെതന്യാഹു ട്രംപിനെ വിളിച്ച് ഇറാൻ നേതൃത്വത്തിന് നേരെയുള്ള കടുത്ത നടപടിക്ക് അനുകൂലമായി ശക്തമായ വാദങ്ങൾ ഉന്നയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാൻ ഭരണകൂടത്തിൻ്റെ തലപ്പത്തുള്ളവരെ വകവരുത്താൻ ഇതിലും നല്ലൊരു അവസരം ഇനി ലഭിക്കില്ലെന്ന് നെതന്യാഹു ട്രംപിനെ ബോദ്ധ്യപ്പെടുത്തിയെന്നാണ് പറയുന്നത്.
ഇറാനെതിരെ ഒരു സൈനിക നടപടിക്ക് ട്രംപ് ഭരണകൂടം നേരത്തെ തന്നെ അനുമതി നൽകിയിരുന്നുവെങ്കിലും അതിന്റെ സമയവും വ്യാപ്തിയും തീരുമാനിച്ചിരുന്നില്ല. എന്നാൽ ഖമേനിയും മുതിർന്ന സഹായികളും പങ്കെടുക്കുന്ന ഒരു രഹസ്യ യോഗം നേരത്തെയാക്കിയെന്ന പുതിയ രഹസ്യാന്വേഷണ വിവരങ്ങൾ നെതന്യാഹു ട്രംപിനെ അറിയിച്ചു. ഈ സാഹചര്യത്തിൽ ഖമേനിയെ ലക്ഷ്യമിടുന്നത് തന്ത്രപരമായും പ്രതീകാത്മകമായും വലിയ നേട്ടമാകുമെന്ന് നെതന്യാഹു വാദിച്ചു. ട്രംപിനെ വധിക്കാൻ ഇറാൻ നടത്തിയ ഗൂഢാലോചനകൾക്കുള്ള തിരിച്ചടി കൂടിയാകും ഇതെന്ന് അദ്ദേഹം സംഭാഷണമധ്യേ ഉന്നയിച്ചു.
നെതന്യാഹുവിന്റെ വാദം ട്രംപിന്റെ തീരുമാനത്തിൽ വലിയ സ്വാധീനം ചെലുത്തിയതായാണ് കരുതപ്പെടുന്നത്. ഇതിന് പിന്നാലെയാണ് ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’ എന്ന് പേരിട്ട സൈനിക നടപടിക്ക് അന്തിമ രൂപമായത്. ഫെബ്രുവരി 28-നാണ് ആദ്യ ഘട്ട ആക്രമണങ്ങൾ ആരംഭിച്ചത്. ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ ഉൽപ്പാദന ശേഷി നശിപ്പിക്കാനും രാജ്യം ഒരിക്കലും ആണവായുധം കൈക്കലാക്കില്ലെന്ന് ഉറപ്പാക്കാനുമാണ് ഈ നീക്കമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. ഖമേനി കൊല്ലപ്പെട്ടതായി പിന്നീട് ട്രംപ് തന്നെയാണ് ആദ്യം ഔദ്യോഗികമായി അറിയിച്ചത്. ഇറാനെതിരെ യുദ്ധം ചെയ്യാൻ ഇസ്രായേൽ അമേരിക്കയെ സമ്മർദ്ദത്തിലാക്കി എന്ന വാർത്തകൾ നെതന്യാഹു തള്ളിക്കളഞ്ഞു. ഇത് വ്യാജവാർത്തയാണെന്നും എന്തുചെയ്യണമെന്ന് പ്രസിഡന്റ് ട്രംപിനോട് ആരും പറഞ്ഞു കൊടുക്കേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ആക്രമണം സ്വന്തം തീരുമാനമായിരുന്നുവെന്ന് ട്രംപും വ്യക്തമാക്കിയിട്ടുണ്ട്.
