വാഷിംങ്ടൻ : പഞ്ചാബ് നാഷണൽ ബാങ്ക് (PNB) തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യം വിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരൻ നേഹൽ മോദി അമേരിക്കയിൽ അറസ്റ്റിലായി. യുഎസ് നീതിന്യായ വകുപ്പിന്റെ വിവരമനുസരിച്ച്, ബെൽജിയൻ പൗരനായ നെഹാൽ മോദിയെ ജൂലൈ 4 നാണ് കസ്റ്റഡിയിലെടുത്തത്. നേഹലിനെതിരെ രണ്ട് കുറ്റങ്ങളാണ് യുഎസ് പ്രോസിക്യൂഷൻ ചുമത്തിയിട്ടുള്ളത്. പിഎംഎൽഎ സെക്ഷൻ 3 പ്രകാരം കള്ളപ്പണം വെളുപ്പിക്കൽ, ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ.
വ്യാജ ലെറ്റർ ഓഫ് അണ്ടർടേക്കിംഗ് (LoU) ഉപയോഗിച്ച് പിഎൻബിയിൽ നിന്ന് ഏകദേശം 13,500 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയതിന് നീരവ് മോദി, അമ്മാവൻ മെഹുൽ ചോക്സി , നേഹൽ എന്നിവർ സിബിഐയുടേയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെയും (ഇഡി) അന്വേഷപരിധിയിലാണ്.
നീരവ് മോദിയെ ഇന്ത്യക്ക് കൈമാറുന്നത് യുകെ ഹൈക്കോടതി ഇതിനകം അംഗീകരിച്ചിട്ടുള്ളതാണ്. എന്നാൽ, നിരവധി അപ്പീലുകൾ ഫയൽ ചെയ്യാനുള്ളതിനാൽ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ വൈകുകയാണ്. ലണ്ടൻ ജയിലിലുള്ള നീരവിനെ 2019 ൽ പിടികിട്ടാപ്പുള്ളി സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചു.
ഈ വർഷം ആദ്യം, ഇന്ത്യയുടെ കൈമാറ്റ അഭ്യർത്ഥനയെത്തുടർന്ന് ആന്റ്‌വെർപ്പിൽ വെച്ച് 65 കാരനായ ചോക്‌സിയെ അറസ്റ്റ് ചെയ്തതായി ബെൽജിയൻ സർക്കാർ അറിയിച്ചു. 2018 ൽ ഇന്ത്യയിൽ നിന്ന് പലായനം ചെയ്ത ചോക്‌സി അന്നുമുതൽ ആന്റിഗ്വയിലും ബാർബുഡയിലും പൗരനായി താമസിക്കുകയാണ്.
നീരവ് മോദി നടത്തിയ കുറ്റകൃത്യങ്ങളിൽ നിന്നുള്ള വരുമാനം വെളുപ്പിക്കുന്നതിൽ പ്രധാന പങ്കാണ് നേഹലിന് ഉള്ളതെന്ന് ഇഡി – സിബിഐ അന്വേഷണങ്ങളിൽ വ്യക്തമായതാണ്. കുറ്റകൃത്യത്തിന്റെ വരുമാനം മറച്ചുവെക്കുന്നതിനായി ഷെൽ കമ്പനികളുടെ ഒരു വലയിലൂടെയും സങ്കീർണ്ണമായ വിദേശ ഇടപാടുകളിലൂടെയും വലിയ അളവിൽ നിയമവിരുദ്ധ ഫണ്ടുകൾ മറച്ചുവെക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും നേവൽ സഹായിച്ചതായി ആരോപിക്കപ്പെടുന്നു.
കൈമാറൽ നടപടികളുടെ അടുത്ത വാദം ജൂലൈ 17 നാണ്. നേഹൽ ജാമ്യത്തിനായി അപേക്ഷിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. അപേക്ഷയെ എതിർക്കുമെന്ന് യുഎസ് പ്രോസിക്യൂഷൻ അറിയിച്ചു കഴിഞ്ഞു.