[Photo Courtesy : X]
റിയാദ് : സൗദി അറേബ്യയിലെ അൽ ഖർജ് നഗരത്തിലെ ജനവാസ കേന്ദ്രത്തിലുണ്ടായ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ പൗരന്മാർ ആരും കൊല്ലപ്പെട്ടിട്ടില്ലെന്ന് റിയാദിലെ ഇന്ത്യൻ എംബസി അറിയിച്ചു. ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടുവെന്ന തരത്തിൽ പുറത്തുവന്ന വാർത്ത എംബസി നിഷേധിച്ചു. സംഭവത്തിൽ പരിക്കേറ്റ ഒരു ഇന്ത്യൻ പൗരൻ നിലവിൽ അൽ ഖർജിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ വ്യക്തമാക്കി
ഞായറാഴ്ച വൈകുന്നേരം ഒരു ക്ലീനിംഗ് ആൻഡ് മെയിന്റനൻസ് കമ്പനിയുടെ താമസസ്ഥലത്താണ് മിസൈൽ പതിച്ചത്. ഈ സംഭവത്തിൽ ഒരു ഇന്ത്യക്കാരനും ഒരു ബംഗ്ലാദേശ് പൗരനും കൊല്ലപ്പെട്ടതായി സൗദി സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് നേരത്തെ പ്രസ്താവനയിറക്കിയിരുന്നു. സൈനിക മിസൈൽ ജനവാസ കേന്ദ്രത്തിൽ പതിച്ചതായും സംഭവത്തിൽ രണ്ട് വിദേശികൾ കൊല്ലപ്പെടുകയും 12 ബംഗ്ലാദേശ് പൗരന്മാർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് സൗദി സിവിൽ ഡിഫൻസ് അറിയിച്ചിരുന്നത്.
എന്നാൽ, വിശദമായ പരിശോധനയ്ക്ക് ശേഷം ഇന്ത്യക്കാർക്ക് ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നത് ആശ്വാസകരമാണെന്ന് എക്സ് (X) പ്ലാറ്റ്‌ഫോമിലെ കുറിപ്പിലൂടെ എംബസി വ്യക്തമാക്കി. പരിക്കേറ്റ ഇന്ത്യൻ പൗരനെ കമ്മ്യൂണിറ്റി വെൽഫെയർ കൗൺസിലർ വൈ. സാബിർ സന്ദർശിച്ച് സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യയിൽ യുദ്ധം കടുക്കുന്ന സാഹചര്യത്തിൽ സൗദിയിലുള്ള ഇന്ത്യൻ പൗരന്മാർക്കായി എംബസി പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു:
എല്ലാ ഇന്ത്യൻ പൗരന്മാരും അതീവ ജാഗ്രത പാലിക്കണം.
സൗദി അധികൃതരും ഇന്ത്യൻ എംബസിയും നൽകുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.
റിയാദിലെ എംബസിയും ജിദ്ദയിലെ കോൺസുലേറ്റും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്. കോൺസുലർ ക്യാമ്പുകളും മുടക്കമില്ലാതെ തുടരുന്നു.
റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവ്വീസുകൾ നിലവിൽ തടസ്സമില്ലാതെ തുടരുന്നുണ്ട്.
