ന്യൂഡൽഹി : ഇന്ത്യൻ വിമാനങ്ങൾ തങ്ങളുടെ വ്യോമപാത ഉപയോഗിക്കുന്നതിലുള്ള വിലക്ക് നീട്ടി പാക്കിസ്ഥാൻ. രാജ്യത്തെ വ്യോമഗതാഗത നിയന്ത്രണ ഏജൻസിയായ പാക്കിസ്ഥാൻ എയർപോർട്ട്സ് അതോറിറ്റി പുറത്തിറക്കിയ ഉത്തരവിലാണ് വിലക്ക് ഓഗസ്റ്റ് 23 വരെ നീട്ടിയ കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യൻ എയർലൈൻസുകൾക്ക് പുറമെ ഇന്ത്യയിൽ റജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും പാക്കിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കുന്നതിനുള്ള വിലക്ക് നീട്ടിയിട്ടുണ്ട്. ഇന്ത്യൻ എയർലൈനുകളുടെ മറ്റ് രാജ്യങ്ങളിൽ റജിസ്റ്റർ ചെയ്ത വിമാനങ്ങൾക്കും നിയന്ത്രണമുണ്ട്.
സിവിൽ വിമാനങ്ങൾക്കു പുറമെ സൈനിക വിമാനങ്ങൾക്കും നിരോധനം ബാധകമാണ്. പുതിയ ഉത്തരവിൽ വ്യോമപാത അടച്ചതിനുള്ള കാരണമൊന്നും ഔദ്യോഗികമായി പരാമർശിക്കുന്നില്ല. ഇന്ത്യൻ പാക്കിസ്ഥാൻ വ്യോമപാത നിഷേധിച്ചതോടെ രാജ്യാന്തര വിമാന സർവ്വീസുകൾ കൂടുതൽ സമയമെടുത്താണ് ഇപ്പോൾ യാത്ര ചെയ്യുന്നത്. ഇത് വിമാനങ്ങളുടെ ഇന്ധനച്ചെലവ് വർദ്ധിക്കാനും കാരണമായി.
