ജയ്പൂർ : രാജസ്ഥാനിലെ ജലാവറിൽ പിപ്ലോഡി പ്രൈമറി സ്കൂളിന്റെ മേൽക്കൂര തകർന്ന് വീണ് ആറ് കുട്ടികൾക്ക് ദാരുണാന്ത്യം. നിരവധി കുട്ടികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
പ്രദേശത്ത് നാട്ടുകാരും പോലീസും അടക്കം രക്ഷാപ്രവർത്തനം നടത്തുകയാണ്. കെട്ടിടത്തിന് ഇരുപത് വർഷത്തെ പഴക്കമുണ്ട്. സ്റ്റോൺ സ്ലാബുകളാണ് മേൽക്കൂര പണിയാൻ ഉപയോഗിച്ചിരുന്നത്. ഇതാണ് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചതെന്നാണ് വിവരം.
സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. അപകടത്തിൽപ്പെട്ടവർക്ക് വേണ്ട സഹായം സംസ്ഥാന സർക്കാർ നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. പരിക്കേറ്റവരുടെ ചികിത്സാചെലവ് രാജസ്ഥാൻ സർക്കാർ വഹിക്കും. അപകടം അന്വേഷിക്കാൻ പ്രത്യേക സമിതിയെയും സംസ്ഥാന സർക്കാർ നിയോഗിച്ചു.