കാസർഗോഡ് : വർഗീയതയ്‌ക്കെതിരെ എല്ലാ മതവിഭാഗങ്ങളിലുമുള്ള മതേതര വിശ്വാസികൾ ഒരുമിച്ച് നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി സമ്മേളനത്തിന്റെ ഭാഗമായി കാസർഗോഡ് കുനിയയിൽ നടന്ന സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയത രാജ്യത്തിൻ്റെ ബഹുസ്വരതയ്ക്കും മതേതര ഘടനയ്ക്കും ഗുരുതരമായ ഭീഷണിയാണ് ഉയർത്തുന്നതെന്നും പിണറായി പറഞ്ഞു. മതേതര പ്ലാറ്റ്‌ഫോമുകൾക്ക് മാത്രമേ വർഗീയതയെ ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയൂ എന്നും അല്ലാത്തപക്ഷം അത് വർഗീയ പാർട്ടികളെ ശക്തിപ്പെടുത്താൻ മാത്രമെ സഹായിക്കൂ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഭീകരവാദത്തോടും തീവ്രവാദത്തോടും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സമസ്ത സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പ്രശംസിച്ചു. കേരളത്തെ ഒരു മതേതര സമൂഹമായി രൂപപ്പെടുത്തുന്നതിൽ സമസ്ത വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വിശ്വാസപരമായ പരിഷ്കാരങ്ങളിൽ പോലും പ്രകോപനങ്ങളില്ലാതെ മതേതരത്വം കാത്തുസൂക്ഷിക്കാൻ ഈ സംഘടനയ്ക്ക് സാധിച്ചു. വർഗീയതയെ വർഗീയത കൊണ്ട് നേരിടരുത് എന്ന സമസ്തയുടെ നിലപാടിന് ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ വലിയ പ്രസക്തിയുണ്ടെന്നും പിണറായി വിജയൻ ഓർമ്മിപ്പിച്ചു.
രാജ്യത്തിന്റെ വൈവിദ്ധ്യങ്ങളെ തകർത്ത് ഏകശിലാത്മകമായ ഒരു ഘടന രൂപപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. ഭക്ഷണരീതി, ഭാഷ, മതം എന്നിവയുടെ പേരിൽ ഏകീകരണം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ചെറുക്കപ്പെടണം. പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല. പൗരത്വത്തിന്റെ പേരിൽ ആരെയും തടങ്കൽ പാളയങ്ങളിൽ പാർപ്പിക്കാൻ കേരളം അനുവദിക്കില്ലെന്ന് അദ്ദേഹം ആവർത്തിച്ചു വ്യക്തമാക്കി. കേരളത്തിൽ ഇത്തരം നടപടികൾ ഉണ്ടാവില്ലെന്ന് സർക്കാർ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്‌ലിം സമുദായം രാജ്യത്തിന്റെ പുരോഗതിക്കും പൗരന്മാരുടെ ക്ഷേമത്തിനുമായാണ് പ്രവർത്തിക്കുന്നതെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. സമുദായത്തിന്റെ ആത്മീയതയും വിശ്വാസവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമായ സംഘടനയാണ് സമസ്ത. സമസ്തയിൽ നിന്ന് അകന്നുപോയ സുന്നി സംഘടനകൾ തിരികെ വരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. അക്രമങ്ങൾ സമുദായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. മറ്റുള്ളവർ ആക്രമിക്കാൻ വന്നാൽ പോലും സഹിഷ്ണുത കാണിക്കണമെന്നും രാജ്യത്തിന്റെ വികസനത്തിനായി കൈകോർക്കണമെന്നും തങ്ങൾ ആഹ്വാനം ചെയ്തു.
ഫെബ്രുവരി 4 മുതൽ 8 വരെ നടന്ന ശതാബ്ദി സമ്മേളനത്തിൻ്റെ സമാപന റാലിയിൽ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തുടങ്ങിയ പ്രമുഖ നേതാക്കളും പങ്കെടുത്തു. ആയിരക്കണക്കിന് പ്രവർത്തകരാണ് സമ്മേളനത്തിന് പ്രൗഢിയേകി.
