ലൈംഗിക പീഡന ആരോപണ കേസിൽ ജ്യോതിഷ് പീഠത്തിലെ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയ്ക്ക് എതിരെ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ച് പ്രയാഗ്‌രാജിലെ എഡിജെ ബലാത്സംഗ, പോക്സോ പ്രത്യേക കോടതി. സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്കും അദ്ദേഹത്തിന്റെ ശിഷ്യൻ സ്വാമി മുകുന്ദാനന്ദ ഗിരിക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ജുൻസി പോലീസ് സ്റ്റേഷനോട് കോടതി നിർദ്ദേശിച്ചു.
പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് ശരിയായ അന്വേഷണം നടത്തണമെന്ന് എഡിജെ പോക്‌സോ ആക്ട് വിനോദ് കുമാർ ചൗരസ്യ തന്റെ ഉത്തരവിൽ പറഞ്ഞു. കോടതിയുടെ നിർദ്ദേശപ്രകാരം, ജുൻസി പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കും. ഈ ഉത്തരവ് സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയ്ക്ക് വലിയ തിരിച്ചടിയായേക്കും.
ആരോപണങ്ങൾ തെറ്റാണെന്നും സത്യം പുറത്തുവരുമെന്നും സ്വാമി പ്രതികരിച്ചു. തനിക്കെതിരെ കള്ളക്കേസ് ഫയൽ ചെയ്തിട്ടുണ്ടെന്ന് അവിമുക്തേശ്വരാനന്ദ പറഞ്ഞു. കേസ് വൈകിപ്പിക്കരുതെന്നും എത്രയും വേഗം നടപടികൾ ആരംഭിക്കണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു. പോലീസ് അന്വേഷണത്തിൽ തനിക്ക് വിശ്വാസമില്ലെന്നും ഉന്നതതല അന്വേഷണം നടത്തണമെന്നും അവിമുക്തേശ്വരാനന്ദ പറഞ്ഞു.
ശകുംഭരി പീഠാധിശ്വർ, ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിർമ്മാൺ ട്രസ്റ്റ് എന്നിവയിലെ അംഗമായ അശുതോഷ് ബ്രഹ്മചാരിയാണ് ജനുവരി 28 ന് സെക്ഷൻ 173(4) പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ ആശ്രമത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്നാണ് അദ്ദേഹത്തിൻ്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് കോടതിയിൽ ഒരു സിഡി സമർപ്പിച്ചതായും അദ്ദേഹം അവകാശപ്പെട്ടു.
ഫെബ്രുവരി 13 ന് പ്രായപൂർത്തിയാകാത്ത രണ്ട് പേരുടെ മൊഴികൾ വീഡിയോ ചിത്രീകരണത്തോടൊപ്പം കോടതിയിൽ രേഖപ്പെടുത്തി. പോലീസ് റിപ്പോർട്ട് കോടതി പരിഗണിക്കുകയും വാദം കേട്ട ശേഷം തീരുമാനം എടുക്കാൻ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. അതിലാണ് ഇപ്പോൾ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടത്.
കോടതി ഉത്തരവിനെത്തുടർന്ന്, തനിക്ക് നീതി ലഭിച്ചതായി അശുതോഷ് ബ്രഹ്മചാരി പറഞ്ഞു. സത്യം തുറന്നുകാട്ടുന്നതിനായി പ്രയാഗ്‌രാജിൽ നിന്ന് വാരണാസിയിലെ വിദ്യാ മഠത്തിലേക്ക് കാൽനടയായി സനാതൻ യാത്ര നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. വിദ്യാ മഠത്തിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്ന ആരോപണം അദ്ദേഹം ആവർത്തിച്ചു.
