വാഷിങ്ടൺ: ഇറാൻ വെടിനിർത്തലിന് അപേക്ഷിച്ചെന്ന അവകാശവാദമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് . ഹോർമുസ് കടലിടുക്ക് തുറക്കുകയും തടസ്സങ്ങളില്ലാതെ കപ്പൽ ഗതാഗതം പുന:സ്ഥാപിക്കുകയും ചെയ്താൽ മാത്രമേ വെടിനിർത്തൽ കരാർ പരിഗണിക്കൂ എന്ന് ഇറാനെ അറിയിച്ചതായും ട്രംപ് വെളിപ്പെടുത്തി. വെടിനിർത്തലിനെക്കുറിച്ചുള്ള ഏതൊരു പരിഗണനയും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ അവകാശവാദങ്ങൾ ഉന്നയിച്ചത്. ഇറാനിലെ പുതിയ ഭരണകൂടം മുൻഗാമികളെ അപേക്ഷിച്ച് തീവ്രവാദ നിലപാടുകൾ കുറഞ്ഞവരാണ്. പുതിയ ഇറാൻ പ്രസിഡന്റ് കൂടുതൽ ബുദ്ധിശാലിയാണ്. വെടിനിർത്തലിന് ഇറാൻ അപേക്ഷിച്ചെങ്കിലും ഹോർമുസ് കടലിടുക്ക് തുറക്കുകയും കപ്പൽ ഗതാഗതം സുഗമാകുകയും ചെയ്താൽ മാത്രം ആവശ്യം പരിഗണിക്കും.
യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഒരുപക്ഷേ, രണ്ടാഴ്ചയ്ക്കുള്ളിൽ അത് സംഭവിച്ചേക്കാമെന്ന് ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു. ഇറാൻ ഒരു കരാറിൽ എത്തണമെന്നില്ല. ആണവായുധം വികസിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യം. അങ്ങനെ സംഭവിച്ചാൽ യുദ്ധത്തിനായി നമ്മൾ മടങ്ങിയെത്തും. ഹോർമുസ് കടലിടുക്കിലെ കപ്പലുകളുടെ സുരക്ഷിതമായ കടന്നുപോകൽ ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം യുഎസ് ഏറ്റെടുക്കില്ലെന്ന് ട്രംപ് സൂചിപ്പിച്ചു.
ഹോർമുസ് കടലിടുക്ക് തുറക്കുന്നതുവരെ ഇറാനെ ആക്രമിക്കുന്നത് തുടരുമെന്നും അവരെ ശിലായുഗത്തിലേക്ക് തിരിച്ചയക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം, യുഎസ് പ്രസിഡൻ്റിൻ്റെ അവകാശവാദങ്ങൾ ഇറാൻ തള്ളി. വെടിനിർത്തൽ നിർദേശം മുന്നോട്ട് വെച്ചിട്ടില്ലെന്ന് ഇറാൻ വ്യക്തമാക്കി. അഞ്ചിന നിർദേശങ്ങൾ വെച്ചിട്ടില്ലെന്നും ഇറാൻ വിദേശ കാര്യ മന്ത്രി പ്രതികരിച്ചു.
നാറ്റോ സഖ്യത്തിൽ നിന്ന് യുഎസ് ഉടൻ പുറത്ത് പോകുമെന്ന് ട്രംപ് പറഞ്ഞു. ഇറാനുമായുള്ള സംഘർഷത്തിനിടെ ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ സൈന്യത്തെ വിന്യസിക്കാനുള്ള യുഎസ് ആഹ്വാനങ്ങളെ പിന്തുണയ്ക്കാൻ നാറ്റോ സഖ്യകക്ഷികൾ വിസമ്മതിച്ചതിനെ തുടർന്നാണ് ട്രംപിൻ്റെ ഈ പ്രതികരണം. ആഗോള എണ്ണയുടെ ഏകദേശം 20 ശതമാനം ഹോർമുസ് കടലിടുക്കിലൂടെയാണ് നീങ്ങുന്നത്. ഈ സാഹചര്യത്തിൽ ഹോർമുസ് ഇറാൻ അടച്ചത് ആഗോള ഊർജ വിപണികളിൽ ചാഞ്ചാട്ടത്തിന് കാരണമായി. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഈ ആഴ്ച രാജ്യാന്തര നയതന്ത്ര യോഗം നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമർ പറഞ്ഞു.
