[Photo Courtesy : X]
ഇസ്രായേലുമൊത്ത് അമേരിക്ക ഇറാന് നേരെ കനത്ത ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. ടെഹ്‌റാനിലും ഇസ്ഫഹാനിലും സ്‌ഫോടന ശബ്ദമാണ് ശനിയാഴ്ച രാവിലെ മുതൽ ഉയർന്ന് കേൾക്കുന്നത്. യുഎസും ഇസ്രായേലും ഇറാനെ വളഞ്ഞിട്ട് ആക്രമിക്കാനുള്ള പദ്ധതിയിലാണ് . ഇറാനിയൻ പ്രസിഡന്റിന്റെ വസതി, സുപ്രീം നേതാവിന്റെ ഓഫീസ്, പ്രധാന സർക്കാർ ഓഫീസുകൾ എന്നിവയുൾപ്പെടെ ഇറാനിലുടനീളം 30 ലധികം കേന്ദ്രങ്ങൾങ്ങൾ ഒരേസമയം ലക്ഷ്യം വെച്ച് ആക്രമിക്കപ്പെട്ടു.
പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി താമസിക്കുന്ന ടെഹ്‌റാന്റെ കിഴക്കും വടക്കും ഭാഗങ്ങളിൽ സ്‌ഫോടനങ്ങൾ ഉണ്ടായതായി ഇറാൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഖമേനിയെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റിയതായാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ശക്തമായ തിരിച്ചടിയ്ക്കുള്ള പദ്ധതിക്ക് ഇറാനും തയ്യാറെടുത്തതോടെ കനത്ത യുദ്ധത്തിനാണ് സാദ്ധ്യതയേറുന്നത്.
ആക്രമണങ്ങളെ ന്യായീകരിച്ചുകൊണ്ട്, യുഎസിനും മറ്റുള്ളവർക്കും ഭീഷണിയായേക്കാവുന്ന ദീർഘദൂര മിസൈലുകൾ ഇറാൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. “ആയുധങ്ങൾ താഴെ വയ്ക്കുക, അല്ലെങ്കിൽ മരണം ഉറപ്പാണ്.” ട്രംപ് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി.
ഇറാനിലെ പ്രധാന ആണവ കേന്ദ്രങ്ങൾ അമേരിക്ക ആക്രമിച്ചതിനും, കഴിഞ്ഞ വർഷം ജൂണിൽ ഇസ്രായേലി യുദ്ധവിമാനങ്ങൾ രാജ്യത്തുടനീളമുള്ള ഡസൻ കണക്കിന് ലക്ഷ്യങ്ങൾ ആക്രമിച്ചതിനും മാസങ്ങൾക്ക് ശേഷമാണ് പുതിയ ആക്രമണം.
