പാലക്കാട് : മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന യാത്ര ചൊവ്വാഴ്ച പാലക്കാട് എത്തുമ്പോൾ സുരേഷും പങ്കാളിയാവുമെന്നാണ് അറിയുന്നത്. സുരേഷിന്‍റെ സ്ഥാനാർത്ഥിത്വത്തിലൂടെ ഇടത് കോട്ടയായ മലമ്പുഴയിൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
ഏറെകാലം വി എസിന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്നു എ സുരേഷ്. യുഡിഎഫ് പിന്തുണയിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നതെങ്കിലും ഇപ്പോൾ സ്ഥാനാർത്ഥിത്വ കാര്യത്തിൽ സുരേഷ് തന്നെ വ്യക്തത വരുത്തിയിരിക്കുന്നു. കോൺഗ്രസ് നേതാക്കൾ തന്നെ സമീപിച്ചിരുന്നുവെന്ന് സുരേഷ് നേരത്തേ വെളിപ്പെടുത്തിയിരുന്നു. പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ട് 11 വർഷത്തോളമായെന്നും ഇടതുപക്ഷ അനുഭാവിയായി തുടരുന്നയാളാണ് താനെന്നും മറ്റൊരു പാർട്ടിയിൽ ചേരാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് സുരേഷ് അന്ന് പറഞ്ഞിരുന്നത്.
