ന്യൂഡൽഹി : കനത്ത മഴയിൽ ഡൽഹിയിലെ ജനവാസ കേന്ദ്രങ്ങളെ വെള്ളപ്പൊക്ക ഭീഷണിയിലാക്കി യമുന നദി കരകവിഞ്ഞൊഴുകുന്നു. വീടുകളിലും മറ്റും വെള്ളം കയറാൻ തുടങ്ങിയതോടെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. രാവിലെ 6 മണിയോടെ നദിയിലെ ജലനിരപ്പ് അപകടനിലയായ 205.33 മീറ്റർ കവിഞ്ഞ് 205.68 മീറ്ററായി രേഖപ്പെടുത്തി. വൈകുന്നേരത്തോടെ ജലനിരപ്പ് 206.50 മീറ്ററായി ഉയരുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന മുന്നറിയിപ്പ്.
ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടിൽ നിന്ന് ഓരോ മണിക്കൂറിലും വലിയ അളവിൽ വെള്ളം തുറന്നുവിടുന്നതിനാൽ തലസ്ഥാനത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാദ്ധ്യത കൂടുതലാണ്. ദുർബല പ്രദേശങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യമുനയിലെ ജലനിരപ്പ് ഉയരുന്നതിനാൽ ചൊവ്വാഴ്ച വൈകുന്നേരം 5 മണി മുതൽ ലോഹ പുലിലൂടെയുള്ള ഗതാഗതവും പൊതുജന സഞ്ചാരവും നിർത്തിവയ്ക്കുമെന്ന് ഷഹ്ദാര ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

അതേസമയം, ചൊവ്വാഴ്ച ഡൽഹിയിൽ ആകാശം മേഘാവൃതമായിരിക്കുമെന്നും മിതമായ മഴ പെയ്യുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. പരമാവധി താപനില 31 ഡിഗ്രി സെൽഷ്യസും കുറഞ്ഞത് 22 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഗുരുഗ്രാമിൽ കനത്ത മഴയ്ക്ക് സാദ്ധ്യതയുള്ളതിനാൽ സ്‌കൂളുകളും ഓഫീസുകളും അടച്ചിട്ടു. നഗരം വെള്ളക്കെട്ടിലും കനത്ത ഗതാഗതക്കുരുക്കിലുമാണ്. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണി മുതൽ 7 മണി വരെ നഗരത്തിൽ 100 മില്ലിമീറ്ററിലധികം മഴ പെയ്തിറങ്ങി. തുടർന്ന് സെപ്റ്റംബർ 2 ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഹീറോ ഹോണ്ട ചൗക്ക്, പട്ടേൽ നഗർ, സിഗ്നേച്ചർ ബ്രിഡ്ജ് എന്നിവയുൾപ്പെടെ നിരവധി പ്രധാന സ്ഥലങ്ങൾ വെള്ളത്തിനടിയിലായി. വലിയ അളവിൽ മഴവെള്ളം അടിഞ്ഞുകൂടിയതിനെ തുടർന്ന് ദ്വാരക എക്സ്പ്രസ് വേയുടെ സർവ്വീസ് ലെയ്ൻ അടച്ചു. ഇത് ഡ്രെയിനേജ് സംവിധാനത്തിന്റെ തകർച്ചയ്ക്ക് കാരണമായതായി പറയുന്നു. എക്സ്പ്രസ് വേ ഡൽഹിയിലെ ദ്വാരകയെ ഖേർക്കി ദൗളയുമായും ഗുരുഗ്രാമിലെ നിരവധി സെക്ടറുകളുമായും ബന്ധിപ്പിക്കുന്നതിനാൽ തന്നെ മൂന്ന് മണിക്കൂറിലധികം നീണ്ടുനിന്ന ശക്തമായ മഴയിൽ പ്രദേശങ്ങൾ വെള്ളക്കെട്ടിലമർന്നു.
കാലാവസ്ഥാ പ്രവചനം കണക്കിലെടുത്ത്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി സ്കൂളുകളോട് ഓൺലൈൻ ക്ലാസുകളിലേക്ക് മാറാൻ നിർദ്ദേശിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ജീവനക്കാരെ വീട്ടിൽ നിന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്ന് സ്വകാര്യ ഓഫീസുകൾക്കും നിർദ്ദേശമുണ്ട്.