തിരുവനന്തപുരം : യുഡിഎഫിൻ്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ വനിതകൾക്ക് സൗജന്യ ബസ് യാത്രയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ച് കെഎസ്ആർടിസി. പ്രതിദിന വനിതാ യാത്രക്കാരുടെ കണക്കെടുപ്പ് നടത്താൻ കെഎസ്ആർടിസിക്ക് നിർദ്ദേശം നൽകി. നാളെ മുതൽ കെഎസ്ആർടിസി ബസുകളിൽ ‘ ജെൻഡർ ടിക്കറ്റിങ് ‘ സംവിധാനം പ്രാബല്യത്തിൽ വരും.
യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായ ‘ ഇന്ദിര ഗ്യാരണ്ടി ‘ യിൽ വരുന്ന പദ്ധതിക്കുള്ള ഒരുക്കമാണ് കോർപ്പറേഷൻ ആരംഭിച്ചത്. ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് ഇടിഎം മെഷീനിൽ രേഖപ്പെടുത്താനാണ് കണ്ടക്ടർമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനുള്ള സൗകര്യം 09 – 05 – 2026 മുതൽ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ടെന്ന് കെഎസ്ആർടിസി ഡെപ്യൂട്ടി ജനറൽ മാനേജരുടെ ഉത്തരവിൽ പറയുന്നു
പ്രതിദിനം കെഎസ്ആർടിസിയെ ആശ്രയിക്കുന്ന 29 ലക്ഷം യാത്രക്കാരിൽ 19 ലക്ഷത്തോളം വനിതകളാണെന്നാണ് കണക്ക്. ഇതുസംബന്ധിച്ച വിവരങ്ങളാണ് പുതിയ സംവിധാനത്തിലൂടെ ശേഖരിക്കുക. സാങ്കേതിക മാറ്റങ്ങൾ പരിചയപ്പെടുത്താൻ കണ്ടക്ടർമാർക്ക് ഐടി വിഭാഗം പരിശീലനം നൽകും. ഓരോ ഡിപ്പോയിലെയും യൂണിറ്റ് ഓഫീസർമാർ ഇതിന് മേൽനോട്ടം വഹിക്കും.
യുഡിഎഫ് സർക്കാരിൻ്റെ ഇന്ദിര ഗ്യാരണ്ടി നടപ്പിലാക്കുന്നതിലൂടെ കോർപ്പറേഷനുണ്ടാകുന്ന സാമ്പത്തിക ബാദ്ധ്യത കണക്കാക്കാനാണ് ഈ വിവരശേഖരണം. ഇതനുസരിച്ചാകും തുടർനടപടികളിലേക്ക് അധികൃതർ കടക്കുക. നിലവിൽ കാന്‍സര്‍ രോഗികള്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര നൽകുന്നുണ്ട്. കാന്‍സര്‍ ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് പോകുന്ന രോഗികള്‍ക്കാണ് കെഎസ്ആര്‍ടിസിയുടെ ബസുകളില്‍ സൗജന്യമായി യാത്ര ചെയ്യാൻ കഴിയുക. മുൻ ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ്കുമാർ പ്രഖ്യാപിച്ച ഉത്തരവനുസരിച്ച് ഓര്‍ഡിനറി സര്‍വ്വീസ് മുതല്‍ സൂപ്പര്‍ഫാസ്റ്റ് വരെയുള്ള ബസുകളിലാണ് ഈ സൗജന്യം.
