ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടനപത്രിക പുറത്തിറക്കി ജെ.പി. നന്ദ. കുടുംബനാഥകളായ എല്ലാ സ്ത്രീകൾക്കും പ്രതിമാസം 2,000 രൂപ അലവൻസ് നൽകുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു. ഇതിനുപുറമെയാണ് ഓരോ കുടുംബത്തിനും 10,000 രൂപയുടെ ഒറ്റത്തവണ സഹായം. വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് കുറയ്ക്കുന്നതിനായി പൊങ്കൽ, ദീപാവലി, തമിഴ് പുതുവർഷം എന്നീ ആഘോഷവേളകളിൽ ഓരോ സിലിണ്ടർ വീതം വർഷത്തിൽ മൂന്ന് എൽപിജി സിലിണ്ടറുകൾ സൗജന്യമായി നൽകുമെന്നും ബിജെപി പ്രഖ്യാപിച്ച വാഗ്ദാനങ്ങളിലുണ്ട്.
തമിഴ് പുതുവർഷ ദിനത്തിൽ പുറത്തിറക്കിയ ഈ പത്രിക സംസ്ഥാനത്ത് പുതിയ തുടക്കത്തിനുള്ള സൂചനയാണെന്ന് നഡ്ഡ പറഞ്ഞു. ഭരണകക്ഷിയായ ഡിഎംകെയെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള വാഗ്ദാനങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിഎംകെ ഒരു കുടുംബം ഭരിക്കുന്ന പാർട്ടിയാണെന്നും അവർ സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും നൽകിയ വാഗ്ദാനങ്ങൾ ലംഘിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
കർഷകർക്കായി ‘ഉഴവേ തായ്’ എന്ന പേരിൽ പുതിയ പദ്ധതിയും പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ പിഎം-കിസാൻ പദ്ധതിയിലൂടെ ലഭിക്കുന്ന ധനസഹായത്തിന് പുറമെ 3,000 രൂപ കൂടി സംസ്ഥാന സർക്കാർ നൽകുമെന്നാണ് വാഗ്ദാനം. ഇതോടെ കർഷകർക്ക് ലഭിക്കുന്ന ആകെ വാർഷിക സഹായം 9,000 രൂപയായി ഉയരും. കർഷകക്ഷേമത്തിന് മുൻഗണന നൽകുന്നതിലൂടെ ഗ്രാമീണ മേഖലയിലെ വോട്ടുകൾ സമാഹരിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
ക്രമസമാധാന മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് ബിജെപി ഉറപ്പുനൽകുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി സീറോ-എഫ്ഐആർ റിപ്പോർട്ടിങ്, ഇരകൾക്കും സാക്ഷികൾക്കും സംരക്ഷണം നൽകുന്ന സംവിധാനം, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ എന്നിവ സ്ഥാപിക്കും. കൂടാതെ, മയക്കുമരുന്ന് മാഫിയയെ അടിച്ചമർത്തുന്നതിനായി പ്രത്യേക ആന്റി-നാർക്കോട്ടിക് ടാസ്‌ക് ഫോഴ്‌സിന്റെ പിന്തുണയോടെ തമിഴ്‌നാട് ഡ്രഗ് ഇറാഡിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് രൂപീകരിക്കുമെന്നും പാർട്ടി വ്യക്തമാക്കി.
തമിഴ്നാടിന്റെ സാംസ്കാരികവും മതപരവുമായ പാരമ്പര്യങ്ങൾ സംരക്ഷിക്കുമെന്നും ബിജെപി വാഗ്ദാനം ചെയ്തു. തിരുപ്പരംകുണ്ടം മലമുകളിൽ കാർത്തിക ദീപം തെളിയിക്കുന്ന പാരമ്പര്യം പുനരാരംഭിക്കുമെന്നും അത് വരും തലമുറകൾക്കായി സംരക്ഷിക്കുമെന്നും പത്രികയിലുണ്ട്. ഏപ്രിൽ 23-നാണ് തമിഴ്നാട്ടിലെ 234 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്.
